ന്യൂഡല്‍ഹി: റഷ്യയുമായുള്ള പ്രതിരോധ-വ്യാപാര ബന്ധം ശക്തമാക്കി ഇന്ത്യ. റഷ്യയില്‍ നിന്ന് 10,000 കോടി രൂപയുടെ കരാറിലൂടെ 288 എസ്-400 (S-400) മിസൈലുകള്‍ കൂടി വാങ്ങാന്‍ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ (DAC) അനുമതി നല്കി. ‘ഓപ്പറേഷന് സിന്ദൂര്‍’ ഉള്‍പ്പെടെയുള്ള നിര്‍ണ്ണായക ഘട്ടങ്ങളില്‍ ഇന്ത്യയുടെ ആകാശസുരക്ഷ ഉറപ്പാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച മിസൈല്‍ സംവിധാനമാണിത്. പുതിയ കരാറിലൂടെ അതിര്‍ത്തികളിലെ പ്രതിരോധ കവചം കൂടുതല്‍ കരുത്തുറ്റതാക്കാന്‍ ഇന്ത്യ ലക്ഷ്യമിടുന്നു.
അതേസമയം, റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിര്‍ത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയെ റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് തള്ളി. പ്രധാനമന്ത്രി നരേന്ദ്ര മോദിയോ മറ്റ് ഇന്ത്യന്‍ ഭരണാധികാരികളോ ഇത്തരമൊരു നിലപാട് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് ലാവ്റോവ് ചൂണ്ടിക്കാട്ടി. ഇന്ത്യ-അമേരിക്ക വ്യാപാര കരാറിന്റെ ഭാഗമായി ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കുമെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നുവെങ്കിലും, ഇരുരാജ്യങ്ങളും തമ്മിലുള്ള നിലവിലെ കരാറുകള്‍ക്ക് ഭീഷണിയില്ലെന്നാണ് റഷ്യന്‍ പക്ഷത്തിന്റെ വിലയിരുത്തല്‍.

ഉപരോധങ്ങളും തീരുവ ഭീഷണികളും ഉപയോഗിച്ച് ആഗോള സാമ്പത്തിക ആധിപത്യം ഉറപ്പിക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്ന് ലാവ്റോവ് കുറ്റപ്പെടുത്തി. റഷ്യന്‍ എണ്ണയുടെ പ്രധാന ഇറക്കുമതിക്കാരായ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് അമേരിക്കയുടെ നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഊര്‍ജ്ജ-പ്രതിരോധ മേഖലകളില്‍ റഷ്യയുമായുള്ള ദീര്‍ഘകാല ബന്ധം മുന്‍നിര്‍ത്തി സ്വതന്ത്രമായ വിദേശനയവുമായാണ് ഇന്ത്യ മുന്നോട്ട് പോകുന്നത്.
