Friday, February 13, 2026

നിയമങ്ങള്‍ പാലിച്ചില്ല; വാട്‌സാപ്പിന് നിരോധനം ഏര്‍പ്പെടുത്തി റഷ്യ

മോസ്‌കോ: വാട്‌സാപ്പിന് രാജ്യവ്യാപക നിരോധനം ഏര്‍പ്പെടുത്തി റഷ്യ.
പ്രാദേശിക നിയമങ്ങള്‍ പാലിക്കുന്നതില്‍ ആവര്‍ത്തിച്ച് വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള ജനപ്രിയ മെസഞ്ചര്‍ ആപ്പിന് റഷ്യ തടയിട്ടത്. നിരോധനം നിലവില്‍ വന്നതോടെ രാജ്യത്തെ ദശലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്ക് ആശയവിനിമയ സംവിധാനങ്ങള്‍ നഷ്ടമായി. വാട്‌സാപ്പിന് പകരമായി റഷ്യന്‍ നിര്‍മ്മിത മെസഞ്ചര്‍ ആപ്പായ ‘മാക്‌സ്’ (MAX) ഉപയോഗിക്കാന്‍ പൗരന്മാരെ പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡിജിറ്റല്‍ മേഖലയില്‍ പൂര്‍ണ്ണമായ പരമാധികാരം ഉറപ്പാക്കാനും വിദേശ കമ്പനികളുടെ സ്വാധീനം കുറയ്ക്കാനുമാണ് റഷ്യ ഈ നീക്കം നടത്തുന്നത്. റഷ്യന്‍ സോഷ്യല്‍ മീഡിയ ഭീമനായ ‘വികോണ്‍ടാക്‌റ്റെ’ (VKontakte – VK) വികസിപ്പിച്ചെടുത്ത ‘മാക്‌സ്’ ആപ്പ് നേരത്തെ തന്നെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മുതല്‍ രാജ്യത്ത് വില്‍ക്കുന്ന എല്ലാ പുതിയ ഫോണുകളിലും ടാബ്ലെറ്റുകളിലും മാക്‌സ് നിര്‍ബന്ധമായും പ്രീ-ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് സര്‍ക്കാര്‍ നിര്‍മ്മാതാക്കളോട് നിര്‍ദ്ദേശിച്ചിരുന്നു. റഷ്യന്‍ സര്‍ക്കാരിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലുള്ള ഈ ആപ്പ് വഴി ഇന്റര്‍നെറ്റ് നിരീക്ഷണം കര്‍ശനമാക്കുകയാണ് ലക്ഷ്യമെന്ന് മെറ്റയും മറ്റ് ടെക് വിദഗ്ധരും ആരോപിക്കുന്നു.

ഉക്രെയ്ന്‍ അധിനിവേശത്തിന് ശേഷം ഫേസ്ബുക്കിനും ഇന്‍സ്റ്റാഗ്രാമിനും റഷ്യ നേരത്തെ തന്നെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. രാജ്യസുരക്ഷയുടെ ഭാഗമായി വിവരങ്ങള്‍ സംരക്ഷിക്കാനാണ് ഈ തീരുമാനമെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍, സര്‍ക്കാരിനെതിരായ വാര്‍ത്തകളും ആശയങ്ങളും പ്രചരിക്കുന്നത് തടയാനാണ് ഇത്തരം നീക്കങ്ങളെന്ന് മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, റഷ്യയുടെ നിബന്ധനകള്‍ അംഗീകരിക്കാന്‍ വാട്‌സാപ്പ് തയ്യാറായാല്‍ ഭാവിയില്‍ നിരോധനം നീക്കുന്നത് ആലോചിക്കുമെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് വ്യക്തമാക്കിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!