ഓട്ടവ : ലോകമെമ്പാടുമുള്ള സ്ത്രീകളുടെ മരണത്തിന് പ്രധാന കാരണമായി ഹൃദ്രോഗം തുടരുമ്പോഴും, ഇത് പലപ്പോഴും തിരിച്ചറിയപ്പെടാതെയും ചികിത്സിക്കപ്പെടാതെയും പോകുന്നുണ്ടെന്ന് മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്ധർ. ഫെബ്രുവരി 13 കാനഡയിൽ ‘വെയർ റെഡ് ഡേ’ ആയി ആചരിക്കുന്ന സാഹചര്യത്തിൽ, സ്ത്രീകളുടെ ഹൃദയാരോഗ്യത്തെ ബാധിക്കുന്ന പ്രത്യേക ഘടകങ്ങളെക്കുറിച്ച് അവബോധം നൽകുകയാണ് ലക്ഷ്യം. ഹോർമോൺ വ്യതിയാനങ്ങൾ ഉണ്ടാക്കുന്ന പിസിഒഎസ്, ഗർഭകാലത്തെ ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയവ സ്ത്രീകളിൽ ഹൃദ്രോഗസാധ്യത വർധിപ്പിക്കുന്നു. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ ഹൃദയധമനികൾ ചെറുതായതും ആർത്തവവിരാമത്തോടെ സംരക്ഷണം നൽകുന്ന ഈസ്ട്രജൻ ഹോർമോണിന്റെ അളവ് കുറയുന്നതും അപകടസാധ്യത ഇരട്ടിയാക്കുന്നു.

ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ സ്ത്രീകളിൽ പുരുഷന്മാരിൽ നിന്നും വ്യത്യസ്തമായിരിക്കാമെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നെഞ്ചുവേദനയ്ക്ക് പകരം കടുത്ത നെഞ്ചുപിടുത്തം, അമിതമായ ക്ഷീണം, താടിയെല്ലിലോ ഇടതുകൈയിലോ ഉണ്ടാകുന്ന വേദന, തോളുകൾക്കിടയിലെ അസ്വസ്ഥത, ഓക്കാനം എന്നിവ സ്ത്രീകളിൽ പ്രധാന ലക്ഷണങ്ങളാകാം. വീട്ടുജോലികളുടെയും ഉദ്യോഗത്തിന്റെയും തിരക്കുകൾക്കിടയിൽ പലപ്പോഴും സ്ത്രീകൾ ഇത്തരം ലക്ഷണങ്ങളെ അവഗണിക്കുന്നത് രോഗം ഗുരുതരമാക്കാൻ കാരണമാകുന്നു. കൃത്യസമയത്തുള്ള പരിശോധനയും വിദഗ്ധ ചികിത്സയും ഉറപ്പാക്കുന്നതിലൂടെ ഇത്തരം അപായ സാധ്യതകൾ തടയാനാകുമെന്ന് ഗവേഷകയായ റേച്ചൽ ഒലിവർ ചൂണ്ടിക്കാട്ടുന്നു.
