തിരുവനന്തപുരം : ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കെ, നിലപാട് വ്യക്തമാക്കി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. മുൻപ് സ്വീകരിച്ച നിലപാടുകളിൽ നിന്ന് സർക്കാർ മാറ്റം വരുത്തിയിട്ടുണ്ടെന്നും അത് താൽക്കാലികമാണോ അതോ സ്ഥിരമാണോ എന്ന് കോടതിയിലെ നിലപാടിലൂടെ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. കേസിൽ തങ്ങൾ കക്ഷിയാണെന്നും എന്നാൽ വിഷയത്തിൽ സർക്കാർ വൃത്തങ്ങളുമായി യാതൊരു ബന്ധവും പുലർത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോടതിയിൽ സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്ന് മുൻകൂട്ടി പറയാനാകില്ലെങ്കിലും, ആദ്യമുണ്ടായ ചില പിഴവുകൾ പിന്നീട് തിരുത്താനാണ് സർക്കാർ ശ്രമിച്ചതെന്ന് സുകുമാരൻ നായർ നിരീക്ഷിച്ചു.

ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മതാചാരങ്ങളും വ്യക്തിസ്വാതന്ത്ര്യവും സംബന്ധിച്ച 67 ഹർജികൾ ഒൻപതംഗ ഭരണഘടനാ ബെഞ്ചിന് മുൻപാകെ എത്തുന്നത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഉൾപ്പെടുന്ന ബെഞ്ച് വാദം തുടങ്ങുന്ന തീയതി തിങ്കളാഴ്ച തീരുമാനിച്ചേക്കും. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, യുവതി പ്രവേശനത്തെ അനുകൂലിക്കുന്ന സംസ്ഥാന സർക്കാരിന്റെ കോടതിയിലെ നിലപാട് രാഷ്ട്രീയമായും നിയമപരമായും ഏറെ നിർണായകമാണ്.
