വാഷിങ്ടൺ: ഡോണൾഡ് ട്രംപിന്റെ ബോർഡ് ഓഫ് പീസിന്റെ ആദ്യയോഗത്തിൽ ഇന്ത്യ ഒരു നിരീക്ഷകരാജ്യമായി പങ്കെടുത്തു. ബോർഡ് ഓഫ് പീസിൽ ചേരാനുള്ള യുഎസ് ക്ഷണം പുനഃപരിശോധിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം ഒരാഴ്ചയ്ക്ക് മുൻപ് പറഞ്ഞിരുന്നു. യുഎസിലെ ഇന്ത്യൻ എംബസി ചാർജ് ഡി’അഫയേഴ്സ് നാംഗ്യ സി. ഖാംപയാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്.
ബോർഡിന്റെ ഭാഗമാകാനുള്ള ക്ഷണം ലഭിച്ചതിന് ശേഷം അത് സ്വീകരിക്കുമോ എന്ന് ഇന്ത്യ പ്രതികരിച്ചില്ല. ദാവോസിലെ ലോഞ്ചിലും പങ്കെടുത്തില്ല. പിന്നീട്, ഫെബ്രുവരി 12ന് വിദേശകാര്യ മന്ത്രാലയം ഈ നിർദേശം പരിഗണനയിലാണെന്ന് അറിയിച്ചു. “ഗാസ ഉൾപ്പെടെയുള്ള മുഴുവൻ മേഖലയിലും ദീർഘകാലവും നീണ്ടുനിൽക്കുന്നതുമായ സമാധാനത്തിനുള്ള വഴിയൊരുക്കുന്ന എല്ലാ സംരംഭങ്ങളെയും ഞങ്ങളുടെ പ്രധാനമന്ത്രി സ്വാഗതം ചെയ്തിട്ടുണ്ട്. അതിനാൽ, ബോർഡ് ഓഫ് പീസിൽ ചേരാനുള്ള ക്ഷണം ഞങ്ങൾ നിലവിൽ അത് പുനഃപരിശോധിക്കുകയാണ്,” വിദേശകാര്യമന്താലയം വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. ഇന്ത്യ പൂർണ അംഗമായില്ലെങ്കിലും ബോർഡുമായി സംവദിക്കാൻ തയ്യാറാണെന്ന് ഇന്ത്യൻ പ്രതിനിധിസാന്നിധ്യം വ്യക്തമാക്കുന്നു.

ജനുവരിയിൽ സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഉച്ചകോടിയിൽ ട്രംപ് അവതരിപ്പിച്ച ബോർഡ് ഓഫ് പീസ് ഐക്യരാഷ്ട്രസഭയ്ക്ക് സമാനമായ ഒരു സംഘടനയായി മാറിയേക്കാമെന്നാണ് വിലയിരുത്തൽ. ഗാസയിൽ ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ മേൽനോട്ടം വഹിക്കാനും ഭരണം പുനഃസ്ഥാപിക്കാനും അതിൽ ഒരു പങ്ക് വഹിക്കാനും ലക്ഷ്യമിട്ടുള്ള സംഘടനയാണിത്.
യുഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസിൽ നടന്ന യോഗത്തിൽ ഏകദേശം 50 രാജ്യങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ പങ്കെടുത്തു. ഇതിൽ, അസർബൈജാൻ, ബെലാറസ്, ഈജിപ്ത്, ഹംഗറി, ഇന്തോനീഷ്യ, ഇസ്രയേൽ, ജോർദാൻ, മൊറോക്കോ, പാക്കിസ്ഥാൻ, ഖത്തർ, സൗദി അറേബ്യ, തുർക്കി, യുഎഇ, ഉസ്ബെക്കിസ്ഥാൻ, വിയറ്റ്നാം എന്നിവയുൾപ്പെടെ 27 രാജ്യങ്ങൾ ബോർഡിന്റെ ഭാഗമാണ്, അതേസമയം ഇന്ത്യയും യൂറോപ്യൻ യൂണിയനും നിരീക്ഷകരായി പങ്കെടുത്തു.
