ജെറുസലേം : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സഹോദരനെന്ന് വിശേഷിപ്പിച്ച് ബെഞ്ചമിൻ നെതന്യാഹു. ഇസ്രയേൽ പാർലമെൻ്റായ കനെസെറ്റിൽ മോദിക്ക് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു ഇസ്രയേൽ പ്രധാനമന്ത്രി.

മോദിയെ തന്‍റെ ‘സുഹൃത്ത് മാത്രമല്ല, സഹോദരനാണ്’ എന്ന് വിശേഷിപ്പിച്ച നെതന്യാഹു, പ്രശസ്തമായ ‘മോദി ഹഗ്’ തനിക്ക് ലഭിച്ചതിൽ സന്തോഷമുണ്ടെന്നും പാർലമെൻ്റിൽ പറഞ്ഞു. മോദി ഇസ്രയേലിന്‍റെ ശക്തനായ സുഹൃത്തും ഇന്ത്യ-ഇസ്രയേൽ സഖ്യത്തിന്‍റെ വലിയൊരു പോരാളിയുമാണെന്ന് അദ്ദേഹം പറഞ്ഞു. 140 കോടി ജനങ്ങളുള്ള വലിയ ശക്തിയാണ് ഇന്ത്യ. ഇസ്രയേൽ വലിപ്പത്തിൽ ചെറുതാണെങ്കിലും പ്രവൃത്തിയിലും വീര്യത്തിലും അത്രതന്നെ വലുതാണെന്നും ഈ രണ്ട് ശക്തികളുടെയും സഖ്യം ഇരുരാജ്യങ്ങളുടെയും ശേഷി വർധിപ്പിക്കുമെന്നും നെതന്യാഹു പറഞ്ഞു.

ലോകമെമ്പാടും യഹൂദ വിരുദ്ധത വർധിക്കുമ്പോഴും, ജൂതസമൂഹം ഒരിക്കലും പീഡിപ്പിക്കപ്പെടാത്ത, അവരെ എപ്പോഴും സ്വാഗതം ചെയ്ത ഒരു നാഗരികതയാണ് ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു. അതിന് ഇന്ത്യയോട് നെതന്യാഹു നന്ദി അറിയിച്ചു. ഇന്ത്യയും ഇസ്രയേലും ഇപ്പോൾ തങ്ങളുടെ കരുത്തിന്‍റെ കൊടുമുടിയിലാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
