ടെഹ്റാൻ/ദുബായ്: ഇറാൻ പരമാധികാരി ആയത്തുള്ള അലി ഖമനി കൊല്ലപ്പെട്ടതിന് പിന്നാലെ അമേരിക്കയ്ക്കും ഇസ്രായേലിനും നേരെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ പ്രത്യാക്രമണം നടത്തുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ്‌സ് (IRGC) പ്രഖ്യാപിച്ചു. 1989 മുതൽ ഇറാന്റെ പരമാധികാരിയായിരുന്ന ഖമേനി, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ട സൈനിക നീക്കത്തിലാണ് കൊല്ലപ്പെട്ടത്. ഖമേനിക്കൊപ്പം അദ്ദേഹത്തിന്റെ മകൾ, മരുമകൻ, കൊച്ചുമകൾ എന്നിവരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഇമാമിനെ കൊലപ്പെടുത്തിയവരോടുള്ള പ്രതികാരം ഉടൻ ആരംഭിക്കും എന്ന് റെവല്യൂഷണറി ഗാർഡ്‌സ് ടെലിഗ്രാം വഴി അറിയിച്ചു. ഇസ്രായേലിലെ പിടിച്ചടക്കിയ പ്രദേശങ്ങളും ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങളും തങ്ങൾ ലക്ഷ്യം വെക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ഇറാനിലെ ഇസ്ലാമിക് ഭരണകൂടത്തെ താഴെയിറക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഡോണൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും വ്യക്തമാക്കി. ഇറാനിലെ ജനങ്ങൾ ഈ അവസരം ഉപയോഗപ്പെടുത്തി തെരുവിലിറങ്ങണമെന്നും ട്രംപ് ആഹ്വാനം ചെയ്തിരുന്നു. ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങളിൽ അബുദാബിയിൽ ഒരാളും ടെൽ അവീവിൽ ഒരാളും കൊല്ലപ്പെട്ടു. ഇറാന്റെ റെവല്യൂഷണറി ഗാർഡ്‌സ് തലവൻ ജനറൽ മുഹമ്മദ് പക്പൂർ, സുരക്ഷാ ഉപദേഷ്ടാവ് അലി ഷംഖാനി എന്നിവരും കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടിരുന്നു.

ഇറാനും അമേരിക്കയും തമ്മിലുള്ള നേരിട്ടുള്ള യുദ്ധം ഗൾഫ് രാജ്യങ്ങളെ സാരമായി ബാധിച്ചിരിക്കുകയാണ്. ഇറാൻ, ഇറാഖ്, കുവൈറ്റ്, സിറിയ, യുഎഇ, ഇസ്രായേൽ എന്നീ രാജ്യങ്ങൾ തങ്ങളുടെ വ്യോമപാതകൾ ഭാഗികമായോ പൂർണ്ണമായോ അടച്ചു. ഇതിനോടകം തന്നെ ഇറാന്റെ 137 മിസൈലുകളും 209 ഡ്രോണുകളും യുഎഇ തകർത്തു. ദുബായ് വിമാനത്താവളം, ജെബൽ അലി പോർട്ട്, ബുർജ് അൽ അറബ് എന്നിവിടങ്ങളിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. മിഡിൽ ഈസ്റ്റിൽ 2003-ലെ ഇറാഖ് അധിനിവേശത്തിന് ശേഷമുള്ള ഏറ്റവും വലിയ സൈനിക നീക്കത്തിനാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. ഏത് നിമിഷവും ഇറാന്റെ ഭാഗത്തുനിന്ന് വലിയ തോതിലുള്ള മിസൈൽ ആക്രമണങ്ങൾ പ്രതീക്ഷിക്കുന്നതിനാൽ ഗൾഫ് രാജ്യങ്ങളിലെ മലയാളികളടക്കമുള്ള താമസക്കാർ കടുത്ത ആശങ്കയിലാണ്.
