ഓട്ടവ: കാനഡയിലെ വിവിധ പ്രവിശ്യകൾ വരാനിരിക്കുന്ന സാമ്പത്തിക വർഷത്തിൽ വൻതോതിലുള്ള ബജറ്റ് കമ്മി നേരിടുമെന്ന് റിപ്പോർട്ട്. മിക്ക പ്രവിശ്യാ സർക്കാരുകളും തങ്ങളുടെ പുതിയ സാമ്പത്തിക നയരേഖകൾ പുറത്തിറക്കാനിരിക്കെ ബജറ്റ് സന്തുലിതമാക്കുക എന്ന ലക്ഷ്യത്തിൽ നിന്ന് സർക്കാരുകൾ പിന്നോട്ടുപോകുന്നതായാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. സസ്കാച്വാൻ പ്രവിശ്യയിൽ മാർച്ചിൽ അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിൽ വലിയ കമ്മി പ്രതീക്ഷിക്കുന്നതായി പ്രീമിയർ സ്കോട്ട് മോ സ്ഥിരീകരിച്ചു. വ്യാപാര രംഗത്തെ അനിശ്ചിതത്വവും പൊതുസേവനങ്ങൾക്കായുള്ള വർധിച്ച ചെലവുമാണ് ഇതിന് പ്രധാന കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.
ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിൽ വർധിച്ചുവരുന്ന ചെലവുകളാണ് പ്രവിശ്യകളെ പ്രതിസന്ധിയിലാക്കുന്നത്. പ്രത്യേകിച്ച്, പ്രായമേറുന്ന ജനസംഖ്യയ്ക്കായി ആരോഗ്യമേഖലയിൽ ഭീമമായ തുക ചെലവഴിക്കേണ്ടി വരുന്നത് സർക്കാരുകൾക്ക് വലിയ ബാധ്യതയാകുന്നു. കൂടാതെ, കനോലയ്ക്ക് ചൈന ഏർപ്പെടുത്തിയ നികുതിയും എണ്ണവിലയിലുണ്ടായ ഇടിവും വരുമാനത്തെ സാരമായി ബാധിച്ചു. ബ്രിട്ടിഷ് കൊളംബിയ 1330 കോടി ഡോളറിന്റെ റെക്കോർഡ് കമ്മിയാണ് രേഖപ്പെടുത്തിയത്. നോവസ്കോഷ, ആൽബർട്ട തുടങ്ങിയ പ്രവിശ്യകളും സമാനമായ സാമ്പത്തിക വെല്ലുവിളികൾ നേരിടുകയാണ്.

വർധിച്ചുവരുന്ന ഈ കടബാധ്യത രാജ്യത്തിന്റെ ഭാവി നിക്ഷേപങ്ങളെയും പൊതുസേവനങ്ങളെയും ബാധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. നിലവിൽ ഫെഡറൽ നികുതി വരുമാനത്തിന്റെ 10 ശതമാനത്തോളം കടം തിരിച്ചടയ്ക്കാനാണ് ഉപയോഗിക്കുന്നത്. ബജറ്റ് സന്തുലിതാവസ്ഥയിലേക്ക് തിരികെ കൊണ്ടുവരാൻ സേവനങ്ങൾ വെട്ടിക്കുറയ്ക്കുകയോ നികുതി വർധിപ്പിക്കുകയോ ചെയ്യേണ്ടി വരും. എന്നാൽ, വരാനിരിക്കുന്ന ബജറ്റിൽ സേവനങ്ങളിൽ കുറവു വരുത്തുകയോ പുതിയ നികുതികൾ ഏർപ്പെടുത്തുകയോ ചെയ്യില്ലെന്നാണ് സസ്കാച്വാൻ പ്രീമിയർ സ്കോട്ട് മോ നൽകുന്ന സൂചന.
