ടെഹ്റാന്: ഇറാന്റെ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്ന നിര്‍ണ്ണായക സ്ഥാപനമായ അസംബ്ലി ഓഫ് എക്സ്പെര്‍ട്സിന്റെ ഖോമിലെ കെട്ടിടത്തിന് നേരെ യുഎസ്-ഇസ്രായേല്‍ സംയുക്ത വ്യോമാക്രമണം. ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് രാജ്യം ഒരു യുദ്ധകാല നേതൃമാറ്റത്തിലേക്ക് നീങ്ങുന്നതിനിടെയാണ് ഈ ആക്രമണം ഉണ്ടായത്. പരേതനായ അലി ഖമേനിയുടെ മകന് മൊജ്തബ ഖമേനിയെ അടുത്ത പരമോന്നത നേതാവായി സഭ തിരഞ്ഞെടുത്തതായി ഇറാന് ഇന്റര്‍നാഷണല്‍ ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഖോമിലെ തന്ത്രപ്രധാനമായ ഈ കെട്ടിടത്തിന് ആക്രമണത്തില്‍ സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് നടക്കുന്ന സമയത്താണ് ആക്രമണം നടന്നതെന്ന് ഇസ്രായേലി പ്രതിരോധ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ എഫീ ഡെഫ്രിന്‍ സൂചിപ്പിച്ചു. എന്നാല്‍ ആക്രമണ സമയത്ത് 88 അംഗ സഭയിലെ പ്രതിനിധികള്‍ ആരും കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നില്ലെന്നും വോട്ടെണ്ണുന്നതിനായി അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാര്‍ മാത്രമാണ് അവിടെയുണ്ടായിരുന്നതെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആളപായത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല. കെട്ടിടം പഴയതാണെന്നും പ്രധാന ചര്‍ച്ചകള്‍ മറ്റൊരിടത്താണ് നടന്നതെന്നും മെഹര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇറാനിലുടനീളം വന്‍തോതിലുള്ള ആക്രമണ പരമ്പരകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. ടെഹ്റാനിലെ മെഹ്റാബാദ് വിമാനത്താവളത്തിന് സമീപവും സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ ഐആര്‍ഐബിയുടെ ആസ്ഥാനത്തും സ്ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിര്‍ണ്ണായക നിമിഷത്തില്‍ ഇറാനിലെ വൈദിക സംഘത്തെ ലക്ഷ്യം വച്ചുള്ള ഈ ആക്രമണത്തെ ‘അമേരിക്കന്‍-സയണിസ്റ്റ് കുറ്റകൃത്യം’ എന്നാണ് ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ തസ്നിം വിശേഷിപ്പിച്ചത്.
