ടെഹ്റാന്‍: ഇറാനെ ലക്ഷ്യമാക്കി ഇസ്രയേലും അമേരിക്കയും നടത്തുന്ന സംയുക്ത സൈനിക നീക്കങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറാനിലെ വിവിധ കേന്ദ്രങ്ങളിലായി 104 വ്യോമാക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതിന് പുറമെ ലെബനനിലെ 60 ഹിസ്ബുല്ല കേന്ദ്രങ്ങളെ ലക്ഷ്യമിട്ടും ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. അതേസമയം, ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തുന്ന പ്രത്യാക്രമണങ്ങളും തുടരുകയാണ്. ഇതോടെ മേഖലയിലെ സമാധാനാന്തരീക്ഷം പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്.
ഇറാനുമായുള്ള നിലവിലെ സംഘര്‍ഷത്തിന്റെ ഭാവി പ്രവചനാതീതമാണെന്ന് യുഎസ് ഹൗസ് സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍ വ്യക്തമാക്കി. ക്യാപിറ്റോളില്‍ നടന്ന നിര്‍ണ്ണായക യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാനിലെ ജനങ്ങള്‍ ഈ സാഹചര്യം പ്രയോജനപ്പെടുത്തി രാജ്യത്തിന്റെ മാറ്റത്തിനായി മുന്നോട്ടുവരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. എന്നാല്‍, മറ്റൊരു രാജ്യത്ത് പോയി പുതിയ ഭരണകൂടം കെട്ടിപ്പടുക്കുന്ന ‘നേഷന്‍ ബില്‍ഡിങ്’ രീതിയില്‍ അമേരിക്കയ്ക്ക് താല്‍പ്പര്യമില്ലെന്നും ജോണ്‍സണ്‍ തുറന്നടിച്ചു. ഇറാനിലെ ആഭ്യന്തര മാറ്റങ്ങള്‍ അവിടുത്തെ ജനങ്ങള്‍ തന്നെ തീരുമാനിക്കണമെന്നാണ് അമേരിക്കയുടെ നിലപാടെന്ന് അദ്ദേഹം സൂചിപ്പിച്ചു.

അതേസമയം, യുദ്ധസമയത്ത് പ്രസിഡന്റിന് ലഭിക്കുന്ന അമിതാധികാരം പരിമിതപ്പെടുത്തുന്നതിനുള്ള നിര്‍ണ്ണായക വോട്ടിങ് ഇന്ന് യുഎസ് കോണ്‍ഗ്രസില്‍ നടക്കും. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭരണഘടനാപരമായ പരിധികള്‍ ലംഘിച്ച് അമിതാധികാര പ്രയോഗം നടത്തുന്നുവെന്നാണ് ഡെമോക്രാറ്റുകളുടെ പ്രധാന വിമര്‍ശനം. എന്നാല്‍, ഇറാനില്‍ നിന്നുള്ള ഭീഷണി നേരിടേണ്ടത് അനിവാര്യമാണെന്നും യുദ്ധം എത്രകാലം തുടരുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നുമാണ് ട്രംപിന്റെ നിലപാട്. കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് അയച്ച കത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ട്രംപിന്റെ യുദ്ധപദ്ധതികളെക്കുറിച്ച് തങ്ങള്‍ക്ക് യാതൊരു അറിവുമില്ലെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതികരിച്ചതോടെ വൈറ്റ് ഹൗസും കോണ്‍ഗ്രസും തമ്മിലുള്ള ഭിന്നതയും രൂക്ഷമായിരിക്കുകയാണ്.
