ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധം അതിരൂക്ഷമാകുന്നതിനിടെ കുവൈത്ത് തീരത്ത് കപ്പലിൽ വൻ സ്ഫോടനം. മുബാരക് അൽ കബീറിന് സമീപം നടന്ന സ്ഫോടനത്തെത്തുടർന്ന് ചരക്കുകപ്പലിലെ എണ്ണ കടലിൽ പരന്നു. കപ്പലിൽ വെള്ളം കയറുന്നുണ്ടെങ്കിലും ജീവനക്കാർ സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്. സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഖത്തർ തലസ്ഥാനമായ ദോഹയിലെ യുഎസ് എംബസിക്ക് പരിസരത്തുള്ളവരെ ഒഴിപ്പിച്ചു തുടങ്ങി.
അതേസമയം, ഇറാന്റെ തന്ത്രപ്രധാന മേഖലകളിൽ അമേരിക്കയും ഇസ്രയേലും സംയുക്തമായി കനത്ത വ്യോമാക്രമണം നടത്തി. മിസൈൽ ലോഞ്ചിങ് പാഡുകളും ആയുധശേഖരവുമാണ് പ്രധാനമായും ലക്ഷ്യം വെച്ചത്. ഇറാന്റെ മിസൈൽ പ്രഹരശേഷി ഗണ്യമായി കുറയ്ക്കാൻ കഴിഞ്ഞെന്ന് അമേരിക്ക അവകാശപ്പെട്ടു. ബുക്കാനിലെ സർക്കാർ കെട്ടിടങ്ങളും ബിസിനസ് സ്ഥാപനങ്ങളും തകർക്കപ്പെട്ടു. ആക്രമണം തുടർന്നാൽ ഇസ്രയേലിലെ ഡിമോണ ആണവ കേന്ദ്രം ലക്ഷ്യമിടുമെന്ന മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തിയിട്ടുണ്ട്.

ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിലും ഇസ്രയേൽ ആക്രമണം ശക്തമാക്കി. ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇതിനിടെ സൗദി അറേബ്യക്ക് നേരെ ഇറാൻ തൊടുത്തുവിട്ട മിസൈലുകൾ പ്രതിരോധിച്ചതായി സൗദി അറിയിച്ചു. ഗൾഫ് മേഖലയിലുടനീളം യുദ്ധഭീതി പടരുന്നതോടെ ലോകരാഷ്ട്രങ്ങൾ ആശങ്കയിലാണ്.
