റോം: അമേരിക്കയുമായുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആർച്ച് ബിഷപ്പ് ഗബ്രിയേൽ കാച്ചയെ പുതിയ വത്തിക്കാൻ സ്ഥാനപതിയായി നിയമിച്ച് ലിയോ പതിനാലാമൻ മാർപാപ്പ. നിലവിൽ യുഎന്നിലെ വത്തിക്കാൻ പ്രതിനിധിയായ അദ്ദേഹം, വിരമിക്കുന്ന കർദിനാൾ ക്രിസ്റ്റോഫ് പിയേറിന് പകരക്കാരനായാണ് വാഷിങ്ടണിലെത്തുന്നത്. കുടിയേറ്റം, ഇറാൻ യുദ്ധം എന്നീ വിഷയങ്ങളിൽ ട്രംപ് ഭരണകൂടവുമായി വത്തിക്കാൻ ഭിന്നത നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ നിർണ്ണായക നിയമനം.
അമേരിക്കൻ വംശജനായ ആദ്യ മാർപാപ്പ എന്ന നിലയിൽ ലിയോ പതിനാലാമന് യുഎസ് സഭയുമായുള്ള ബന്ധം അതീവ പ്രധാനമാണ്. കുടിയേറ്റക്കാരുടെ മനുഷ്യാവകാശം സംരക്ഷിക്കണമെന്ന് അദ്ദേഹം ആവർത്തിച്ച് ആവശ്യപ്പെടുമ്പോഴും ട്രംപ് ഭരണകൂടം കർശന നിയന്ത്രണങ്ങളുമായി മുന്നോട്ടുപോകുന്നത് അസ്വാരസ്യങ്ങൾക്കിടയാക്കിയിരുന്നു. സഭയ്ക്കുള്ളിലെ ഐക്യത്തിനും സമാധാനത്തിനുമാണ് തന്റെ മുൻഗണനയെന്ന് മാർപാപ്പ വ്യക്തമാക്കി.

ഇറാൻ-ഇസ്രയേൽ യുദ്ധത്തിൽ അമേരിക്കയുടെ ഇടപെടലുകളെ മാർപാപ്പ വിമർശിച്ചിരുന്നു. ആയുധങ്ങൾ നാശവും മരണവും മാത്രമേ നൽകൂ എന്നും നയതന്ത്ര ചർച്ചകളിലൂടെ സമാധാനം പുനഃസ്ഥാപിക്കണമെന്നുമാണ് വത്തിക്കാന്റെ നിലപാട്. സമാധാനത്തിന്റെയും ഐക്യത്തിന്റെയും ദൗത്യവുമായാണ് താൻ പുതിയ ചുമതലയേൽക്കുന്നതെന്ന് ആർച്ച് ബിഷപ്പ് ഗബ്രിയേൽ കാച്ച അറിയിച്ചു.
