ലണ്ടൻ: പശ്ചിമേഷ്യൻ സംഘർഷം ശക്തമാകുന്ന സാഹചര്യത്തിൽ ബ്രിട്ടിഷ് വിമാനവാഹിനിക്കപ്പലായ ‘എച്ച്.എം.എസ് പ്രിൻസ് ഓഫ് വെയിൽസി’ (HMS Prince of Wales) നോട് അഞ്ച് ദിവസത്തിനുള്ളിൽ പുറപ്പെടാൻ നിർദ്ദേശം നൽകി നാവികസേന. നിലവിൽ പോർട്സ്മൗത്തിലുള്ള കപ്പലിന്റെ സന്നദ്ധതാ കാലാവധി 14 ദിവസത്തിൽ നിന്നാണ് അഞ്ചായി കുറച്ചത്. ബ്രിട്ടിഷ് താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി കപ്പലിനെ മെഡിറ്ററേനിയൻ മേഖലയിലേക്ക് വിന്യസിച്ചേക്കും.
പ്രതിരോധ നടപടികളുടെ ഭാഗമായി സൈപ്രസിലെ ബ്രിട്ടിഷ് താവളങ്ങളിലേക്ക് 400 അധിക സൈനികരെ കൂടി നിയോഗിച്ചു. ശത്രുരാജ്യങ്ങളുടെ ഡ്രോൺ, മിസൈൽ ആക്രമണങ്ങളെ ചെറുക്കാൻ ബ്രിട്ടൻ പൂർണ്ണ സജ്ജമാണെന്ന് പ്രധാനമന്ത്രി കീർ സ്റ്റാർമർ വ്യക്തമാക്കി. ഇതിനുപുറമെ അമേരിക്കയുടെ ബി-1 ലാൻസർ ബോംബർ വിമാനങ്ങൾ ബ്രിട്ടനിലെ വ്യോമതാവളത്തിൽ എത്തിയിട്ടുണ്ട്.

യുദ്ധക്കപ്പലായ എച്ച്.എം.എസ് ഡ്രാഗൺ അടുത്തയാഴ്ച മേഖലയിലേക്ക് തിരിക്കും. ബ്രിട്ടിഷ് പൗരന്മാരുടെയും സഖ്യകക്ഷികളുടെയും സുരക്ഷ ഉറപ്പാക്കാൻ ടൈഫൂൺ, എഫ്-35 ജെറ്റുകൾ എന്നിവ നിലവിൽ മേഖലയിൽ സജീവമാണെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആർട്ടിക് മേഖലയിലെ ദൗത്യത്തിന് പകരം പശ്ചിമേഷ്യയിലെ സുരക്ഷയ്ക്കായിരിക്കും നിലവിൽ മുൻഗണന നൽകുക.
