തിരുവനന്തപുരം: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ അന്തരീക്ഷം കണക്കിലെടുത്ത് സംസ്ഥാനത്ത് പാചകവാതക ക്ഷാമമുണ്ടാകുമെന്ന ഭീതി വേണ്ടെന്ന് പൊതുമേഖലാ എണ്ണക്കമ്പനികൾ. വരാനിരിക്കുന്ന വിശേഷദിവസങ്ങളിൽ തടസ്സമില്ലാതെ ഗ്യാസ് സിലിണ്ടറുകൾ ലഭ്യമാക്കുമെന്ന് അധികൃതർ ഉറപ്പുനൽകി. ക്ഷാമം നേരിടുമെന്ന തെറ്റായ പ്രചാരണത്തെത്തുടർന്ന് ഉപഭോക്താക്കൾ ഒരേസമയം ബുക്കിങ്ങിന് ശ്രമിച്ചത് സെർവറുകൾ നിശ്ചലമാകുന്ന സാഹചര്യം സൃഷ്ടിച്ചിരുന്നു.
ഗാർഹിക ഉപഭോക്താക്കൾക്ക് മുൻഗണന നൽകുന്നതിനായി വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ ഉത്പാദനം എണ്ണക്കമ്പനികൾ 20 ശതമാനമായി വെട്ടിക്കുറച്ചു. നിലവിലെ കണക്കനുസരിച്ച് ഐ.ഒ.സി, ബി.പി.സി, എച്ച്.പി.സി പ്ലാന്റുകളിൽ പതിനായിരക്കണക്കിന് മെട്രിക് ടൺ ഗ്യാസ് സ്റ്റോക്കുണ്ട്.

സ്റ്റോക്ക് വിവരങ്ങൾ ചുവടെ കൊടുക്കുന്നു.
IOC: 18.7 ദിവസത്തേക്കുള്ള സ്റ്റോക്ക്.
BPCL: 8 ദിവസത്തേക്കുള്ള സ്റ്റോക്ക്.
HPCL: 9 ദിവസത്തേക്കുള്ള സ്റ്റോക്ക്.
വരും ദിവസങ്ങളിൽ കൂടുതൽ കപ്പലുകൾ എത്തുന്നതോടെ ശേഖരം വർദ്ധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വാണിജ്യ സിലിണ്ടറുകളുടെ വിതരണം പരിമിതപ്പെടുത്തിയത് ഹോട്ടൽ വ്യവസായത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ആശുപത്രികൾ, സ്കൂളുകൾ, അനാഥാലയങ്ങൾ എന്നിവയ്ക്കാണ് ഇപ്പോൾ മുൻഗണന നൽകുന്നത്. ഹോട്ടലുകളിലെ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര പെട്രോളിയം മന്ത്രിയുമായി ചർച്ച നടത്തുമെന്ന് സംസ്ഥാന ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു. അനാവശ്യമായ പരിഭ്രാന്തി ഒഴിവാക്കണമെന്നും ഗാർഹിക വിതരണം സാധാരണ നിലയിൽ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
