ഓട്ടവ: മണിക്കൂറുകൾക്കുള്ളിൽ മൂന്ന് വാഹനങ്ങൾ മോഷ്‌ടിക്കുകയും വീടുകളിൽ അതിക്രമിച്ചു കയറി ആക്രമണങ്ങൾ നടത്തുകയും ചെയ്ത സംഭവത്തിൽ യുവതിയും യുവാവും പിടിയിൽ. ശനിയാഴ്ച രാവിലെയാണ് നഗരത്തെ ഭീതിയിലാഴ്ത്തിയ സംഭവങ്ങളുടെ തുടക്കം. ശനിയാഴ്ച രാവിലെയാണ് വെസ്റ്റ് ഹണ്ട് ക്ലബ് റോഡിലാണ് ആദ്യ സംഭവം നടന്നത്. ആയുധധാരികളായ പ്രതികൾ കാർ ഡ്രൈവറെ കത്തി കാട്ടി ഭീഷണിപ്പെടുത്തി വാഹനം തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു. തൊട്ടുപിന്നാലെ ഓട്ടവയുടെ പടിഞ്ഞാറൻ മേഖലയിലെ ഒരു വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതികൾ വീട്ടുടമസ്ഥനെ ഭീഷണിപ്പെടുത്തി കാറിന്റെ താക്കോൽ കൈക്കലാക്കുകയും രണ്ടാമത്തെ വാഹനം മോഷ്ടിക്കുകയുമായിരുന്നു. നഗരത്തിന്റെ കിഴക്കൻ ഭാഗത്തേക്ക് പോകുന്നതിനിടെ ഇവർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽപ്പെട്ട ഇവരെ സഹായിക്കാൻ എത്തിയ ആളുടെ കാറും പ്രതികൾ ബലമായി തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു.

ഇതിന് പിന്നാലെ പ്രതികൾ വീണ്ടും പടിഞ്ഞാറൻ മേഖലയിലെ മറ്റൊരു വീട്ടിൽ കൂടി അതിക്രമിച്ചു കയറി. ഇവിടെ വച്ച് വീട്ടുടമസ്ഥനുമായി പ്രതികൾ ഏറ്റുമുട്ടി. ഇതിനിടെ സ്ഥലത്തെത്തിയ പൊലീസ് സംഘം വീട്ടിലുണ്ടായിരുന്ന യുവതിയെ പിടികൂടി. ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പിന്നീട് പൊലീസ് തിരച്ചിലിലൂടെ കണ്ടെത്തി. പ്രതികൾക്കെതിരെ കവർച്ച, ആയുധം ഉപയോഗിച്ചുള്ള ഭീഷണിപ്പെടുത്തൽ, അതിക്രമിച്ചു കയറൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി. ഓട്ടവയിൽ അടുത്തിടെയായി വാഹന മോഷണങ്ങൾ വർധിക്കുന്നത് വലിയ ആശങ്കയാണുണ്ടാക്കുന്നത്.
