ടൊറന്റോ: സോഷ്യൽ മീഡിയ വഴി പാർസൽ സർവീസ് എന്ന വ്യാജേന യുവാക്കളെ മയക്കുമരുന്ന് കടത്തുകാരായി മാറ്റുന്ന അന്താരാഷ്ട്ര മാഫിയയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കാനഡയിലെ കേംബ്രിഡ്ജിൽ നിന്നുള്ള 19 വയസ്സുകാരി ജെയ്ഡ് ഉൾപ്പെടെ നാല് കനേഡിയൻ സ്വദേശികളാണ് കഴിഞ്ഞ നാല് മാസത്തിനിടെ ഹോങ്കോങ്ങിൽ പിടിയിലായത്. ഇൻസ്റ്റഗ്രാം സ്റ്റോറികൾ വഴിയാണ് ‘ഇന്റർനാഷണൽ പാക്കേജ് ഷിപ്പർ’ എന്ന പേരിൽ ജോലി വാഗ്ദാനം ചെയ്യുന്നത്. 18 വയസ്സ് തികഞ്ഞ, ക്രിമിനൽ പശ്ചാത്തലമില്ലാത്ത ആർക്കും അപേക്ഷിക്കാം. ഓരോ യാത്രയ്ക്കും 5,000 ഡോളർ (ഏകദേശം 3.3 ലക്ഷം രൂപ) ശമ്പളവും, മറ്റ് താമസ-ഭക്ഷണ ചെലവുകളും ഇവർ വാഗ്ദാനം ചെയ്യുന്നു. കൂടാതെ സുഹൃത്തുക്കളെ പരിചയപ്പെടുത്തിയാൽ 250 ഡോളർ ബോണസും നൽകും. നിയമ വിരുദ്ധമായി ഒന്നുമില്ലെന്നും താൻ സ്വന്തം സുഹൃത്തുക്കളെ പോലും ഇത്തരത്തിൽ അയക്കാറുണ്ടെന്നും പറഞ്ഞ് ഏജന്റുമാർ യുവാക്കളുടെ പേടി മാറ്റുകയാണ് ആദ്യം ചെയ്യുന്നത്. ‘ഡോട്ട്’ എന്ന അദൃശ്യനായ ബോസാണ് ഇവർക്കുള്ള നിർദ്ദേശങ്ങൾ നൽകുന്നത്. പിടിയിലായ നാല് പേരും ഒരേ വ്യക്തിയുടെ പേരാണ് വെളിപ്പെടുത്തിയത്. ‘ഡോട്ട്’ എന്ന് വിളിക്കപ്പെടുന്ന ഇയാൾ എൻക്രിപ്റ്റഡ് ആപ്പുകൾ വഴിയാണ് പ്രധാനമായും ആശയവിനിമയം നടത്തുന്നത്.

പിടിക്കപ്പെട്ട ജെയ്ഡിന്റെ സ്യൂട്ട്കേസിൽ നിന്ന് 25 കിലോ കൊക്കെയ്‌നാണ് കണ്ടെടുത്തത്. ഹോങ്കോങ്ങിൽ മയക്കുമരുന്നിന് കാനഡയേക്കാൾ ഇരട്ടി വിലയായതിനാലാണ് മയക്കുമരുന്ന് മാഫിയ കാനഡ തിരഞ്ഞെടുക്കുന്നതെന്നാണ് സൂചന. തങ്ങൾ ചതിക്കപ്പെട്ടതാണെന്ന് തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇവർക്ക് ഹോങ്കോങ്ങിൽ ജീവപര്യന്തം തടവ് വരെ ലഭിക്കാൻ സാധ്യതയുണ്ട്. ഹോങ്കോങ്ങിൽ കൊക്കെയ്‌നിന് വലിയ ഡിമാൻഡായതുകൊണ്ടു തന്നെ കൊക്കെയ്‌നിന്റെ വില ഗ്രാമിന് ഏകദേശം 200 ഡോളറാണ്.
