ഓട്ടവ: ഇറാൻ യുദ്ധത്തെക്കുറിച്ചുള്ള കാനഡക്കാരുടെ നിലപാടുകൾ വ്യക്തമാക്കുന്ന പുതിയ ലെഗർ സർവേ റിപ്പോർട്ട് പുറത്ത്. മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഫെഡറൽ സർക്കാർ നിഷ്പക്ഷത പാലിക്കണമെന്നാണ് ഭൂരിഭാഗം കാനഡക്കാരും ആഗ്രഹിക്കുന്നത്. മാർച്ചിൽ നടന്ന ഓൺലൈൻ സർവേയിൽ പങ്കെടുത്തവരിൽ 67 ശതമാനം പേരും കാനഡ ഒരു പക്ഷവും ചേരരുത് എന്ന അഭിപ്രായക്കാരാണ്. എന്നാൽ നാലിലൊന്ന് പേർ അമേരിക്കയ്ക്കും ഇസ്രയേലിനും പിന്തുണ നൽകണമെന്ന് വാദിക്കുന്നു. രാഷ്ട്രീയ അനുഭാവം അനുസരിച്ച് ഈ അഭിപ്രായങ്ങളിൽ വലിയ മാറ്റമുണ്ട്; കൺസർവേറ്റീവ് വോട്ടർമാരിൽ ഭൂരിഭാഗം പേരും സൈനിക നടപടിയെ പിന്തുണയ്ക്കുമ്പോൾ ലിബറൽ, ബ്ലോക്ക് കെബെക്ക്വ അനുഭാവികൾ സമാധാനപരമായ നിഷ്പക്ഷതയ്ക്കാണ് മുൻഗണന നൽകുന്നത്.

യുദ്ധം കാനഡയുടെ ആഭ്യന്തര സുരക്ഷയെയും സാമ്പത്തികാവസ്ഥയെയും എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ രാജ്യവ്യാപകമായി വലിയ ആശങ്ക നിലനിൽക്കുന്നുണ്ട്. ഭീകരാക്രമണങ്ങൾ വർധിക്കാനുള്ള സാധ്യതയെക്കുറിച്ച് 70 ശതമാനം പേർ ഭയം പ്രകടിപ്പിക്കുമ്പോൾ, കനേഡിയൻ സൈനികർ നേരിട്ട് യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുമോ എന്ന കാര്യത്തിൽ 69 ശതമാനം പേർക്ക് ആശങ്കയുണ്ട്. സാമ്പത്തിക പ്രത്യാഘാതങ്ങളാണ് ജനങ്ങളെ ഏറ്റവും കൂടുതൽ അലട്ടുന്നത്. യുദ്ധം കാരണം ഇന്ധന വിലയും നിത്യോപയോഗ സാധനങ്ങളുടെ വിലയും കുതിച്ചുയരുമെന്ന് 91 ശതമാനം പേരും കരുതുന്നു. ആഗോള സാമ്പത്തിക മാന്ദ്യവും അതുവഴിയുള്ള തൊഴിൽ നഷ്ടവും ഉണ്ടാകുമെന്ന് സർവേയിൽ പങ്കെടുത്ത 82 ശതമാനം പേരും വിശ്വസിക്കുന്നു.
സൈനിക വിന്യാസത്തിന്റെ കാര്യത്തിൽ സമ്മിശ്ര പ്രതികരണമാണ് ജനങ്ങളിൽ നിന്ന് ലഭിക്കുന്നത്. ഒരു നാറ്റോ സഖ്യകക്ഷിയെ ഇറാൻ ആക്രമിച്ചാൽ അതിനെ പ്രതിരോധിക്കാൻ കനേഡിയൻ സൈന്യത്തെ അയക്കുന്നതിനെ 60 ശതമാനം പേർ പിന്തുണയ്ക്കുന്നു. കൂടാതെ ആഗോള സാമ്പത്തിക മേഖലയെ സംരക്ഷിക്കുന്നതിനായി എണ്ണ ശുദ്ധീകരണ ശാലകളുടെയും കപ്പൽ ഗതാഗതത്തിന്റെയും സുരക്ഷയ്ക്ക് സൈന്യത്തെ വിന്യസിക്കുന്നതിനോടും പകുതിയിലധികം പേർ യോജിക്കുന്നു. യുദ്ധം മൂലം ആഗോള വിപണിയിൽ ഉണ്ടാകുന്ന എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും കുറവ് നികത്താൻ കാനഡ ഉൽപ്പാദനം വർധിപ്പിക്കണമെന്നാണ് സർവേയിൽ പങ്കെടുത്ത 75 ശതമാനത്തോളം പേരുടെയും നിലപാട്.
