അബുദാബി/റിയാദ്: ഇറാന്റെ തുടർച്ചയായ ആക്രമണത്തിന് പിന്നാലെ മിഡിൽ ഈസ്റ്റിൽ സംഘർഷം അതിരൂക്ഷമാകുന്നു. ഇസ്രായേലുമായുള്ള തർക്കത്തെത്തുടർന്ന് ഇറാൻ നടത്തുന്ന പ്രത്യാക്രമണങ്ങളിൽ യുഎഇയിലെയും ഖത്തറിലെയും പ്രധാന വാതക കേന്ദ്രങ്ങൾക്ക് നേരെ ആക്രമണമുണ്ടായി. ഇതോടെ ഗൾഫ് മേഖലയിലെ ഊർജ്ജ വിപണി കടുത്ത ആശങ്കയിലായിരിക്കുകയാണ്. യുഎഇയിലെ അബുദാബിയിലുള്ള ഹബ്ഷാൻ, ബാബ് എന്നീ പ്രധാന എണ്ണ-വാതക കേന്ദ്രങ്ങളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. ഇറാന്റെ മിസൈലുകൾ തടയുന്നതിനിടെ അവയുടെ അവശിഷ്ടങ്ങൾ ഈ കേന്ദ്രങ്ങളിൽ പതിച്ചതിനെത്തുടർന്നാണ് നടപടി. ലോകത്തെ ഏറ്റവും വലിയ പ്രകൃതിവാതക കയറ്റുമതി കേന്ദ്രങ്ങളിലൊന്നായ ഖത്തറിലെ റാസ് ലഫാൻ ദ്രവീകൃത പ്രകൃതിവാതക പ്ലാന്റിന് നേരെയും മിസൈൽ ആക്രമണമുണ്ടായി. പ്ലാന്റിലുണ്ടായ തീപിടുത്തത്തിൽ വൻ നാശനഷ്ടങ്ങൾ സംഭവിച്ചതായി ഖത്തർ എനർജി അറിയിച്ചു.

ഇറാന്റെ ആക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. ബാക്കിയുണ്ടായിരുന്ന വിശ്വാസം കൂടി പൂർണ്ണമായും തകർന്നിരിക്കുന്നു എന്ന് സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. അയൽരാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാനാണ് ഇറാൻ ശ്രമിക്കുന്നതെന്നും, ഈ ആക്രമണങ്ങൾ തടയാൻ എല്ലാ നയതന്ത്ര-സാമ്പത്തിക വഴികളും തേടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രായേൽ തങ്ങളുടെ എണ്ണപ്പാടങ്ങൾ ആക്രമിച്ചതിനും ഇന്റലിജൻസ് മന്ത്രിയെ വധിച്ചതിനും പകരമായാണ് ഇറാൻ ഈ നീക്കം നടത്തുന്നത്. ഇതിനിടെ ആഗോള വിപണിയിൽ എണ്ണവില 5 ശതമാനം വർദ്ധിച്ച് ബാരലിന് 108 ഡോളറിന് മുകളിലെത്തി. ഇത് വരും ദിവസങ്ങളിൽ ഇന്ധനവില വീണ്ടും കൂടാൻ കാരണമാകും. ലോകത്തെ എണ്ണവിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിൽ ഇറാൻ നിയന്ത്രണം കടുപ്പിക്കുന്നത് ലോകമെങ്ങും വലിയ ആശങ്ക ഉയർത്തിയിട്ടുണ്ട്.
