വൻകൂവർ : ബ്രിട്ടിഷ് കൊളംബിയയുടെ തെക്കൻ തീരത്ത് ശക്തമായ മഴ തുടരുന്നതിനാൽ, ചില്ലിവാക്ക് നദിക്കരയിലുള്ള നിരവധി വീടുകളിൽ ഒഴിപ്പിക്കൽ ഉത്തരവ് നൽകി. ശക്തമായ ഒഴുക്കും ജലപ്രവാഹവും കാരണം ജീവനും സുരക്ഷയ്ക്കും അപകടസാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി, ഷെൽഡൺ റോഡ്, വിൽസൺ റോഡ് മേഖലയിലെ ഇലക്ടറൽ ഏരിയ “ഇ”യിലെ വീടുകളിൽ ഫ്രേസർ വാലി റീജനൽ ഡിസ്ട്രിക്റ്റ് ജാഗ്രതാ നിർദ്ദേശം നൽകി.

ദുരിതബാധിതരായ താമസക്കാർ മരുന്നുകൾ, വളർത്തുമൃഗങ്ങൾക്കുള്ള സാധനങ്ങൾ, സർക്കാർ ഐഡികൾ, പ്രധാനപ്പെട്ട രേഖകൾ എന്നിവ പോലുള്ള അവശ്യവസ്തുക്കൾ പായ്ക്ക് ചെയ്യാനും ഹ്രസ്വകാല അറിയിപ്പിൽ പോകാൻ തയ്യാറാകാണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ അയൽക്കാർ ഉൾപ്പെടെ മുതിർന്ന പൗരന്മാർ, വൈകല്യമുള്ളവർ തുടങ്ങിയ സഹായം ആവശ്യമുള്ള ആർക്കും വേണ്ടി പദ്ധതികൾ തയ്യാറാക്കണമെന്നും എഫ്‌വിആർഡി ആവശ്യപ്പെട്ടു. വെള്ളം കയറുന്നതോടെ ചില റോഡുകൾ വഴിയുള്ള യാത്ര നിരോധിക്കും. വെള്ളം കയറിയ റോഡുകളിലൂടെ സഞ്ചരിക്കാൻ ശ്രമിക്കരുതെന്ന് ഡ്രൈവർമാരോട് കാലാവസ്ഥാ വകുപ്പ് അഭ്യർത്ഥിച്ചു.

വടക്കൻ കോക്വിറ്റ്‌ലാമിലുണ്ടായ മണ്ണിടിച്ചിലിൽ വീടിനുള്ളിൽ കുടുങ്ങിയ എട്ടു പേരെയും രണ്ട് നായ്ക്കൾ, ഒരു പൂച്ച എന്നിവരെ രക്ഷപെടുത്തി സുരക്ഷിതമാക്കിയിട്ടുണ്ട്. മേപ്പിൾ റിഡ്ജിൽ ഉണ്ടായ മണ്ണിടിച്ചിൽ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് സർവീസും നിർത്തിവച്ചു.
