ടെഹ്റാന്‍: പശ്ചിമേഷ്യയില്‍ യുദ്ധം നാലാം ആഴ്ചയിലേക്ക് കടക്കുമ്പോഴും പുണ്യദിനമായ ഈദുല്‍ ഫിത്റിലും ആക്രമണങ്ങള്‍ക്ക് അയവില്ല. കുവൈത്തിലെ എണ്ണ റിഫൈനറിക്ക് നേരെ ഇറാന്‍ ആക്രമണം നടത്തിയതിന് പിന്നാലെ വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്കും ഇസ്രയേലിലേക്കും ആക്രമണം വ്യാപിച്ചു. ഇതിനിടെ, ഇസ്ലാമിക് റവല്യൂഷനറി ഗാര്‍ഡ്സ് (IRGC) വക്താവ് ജനറല്‍ അലി മുഹമ്മദ് നൈനി ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഇറാന് കനത്ത തിരിച്ചടിയായി. ഒരാഴ്ചയ്ക്കിടെ ഇറാനില്‍ കൊല്ലപ്പെടുന്ന നാലാമത്തെ പ്രമുഖ നേതാവാണ് നൈനി.
മിസൈലുകള്‍ക്കായി യുറേനിയം സമ്പുഷ്ടീകരിക്കാനോ ബാലിസ്റ്റിക് മിസൈലുകള്‍ നിര്‍മ്മിക്കാനോ ഇറാന് ഇനി കഴിയില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു അവകാശപ്പെട്ടു. എന്നാല്‍, ഇറാന്‍ ഇപ്പോഴും മിസൈലുകള്‍ നിര്‍മ്മിക്കുന്നുണ്ടെന്നും ശേഖരിക്കുന്നുണ്ടെന്നും കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ജനറല്‍ നൈനി പ്രസ്താവനയിറക്കിയിരുന്നു. ഇറാനിലെ വാതകപ്പാടങ്ങള്‍ ആക്രമിക്കരുതെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശം പാലിക്കുമെന്ന് നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, സൗദി അറേബ്യയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടതായി റിയാദിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. യുദ്ധം തുടങ്ങിയ ശേഷം കൊല്ലപ്പെടുന്ന ആറാമത്തെ ഇന്ത്യക്കാരനാണിത്. സംഘര്‍ഷം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സാന്‍ ഡീഗോയില്‍ നിന്ന് മൂന്ന് യുദ്ധക്കപ്പലുകളും 2500 സൈനികരെയും കൂടി യുഎസ് പശ്ചിമേഷ്യയിലേക്ക് അയച്ചിട്ടുണ്ട്.
