Thursday, March 26, 2026

പ്രതിരോധ മേഖലയിൽ ചരിത്രനേട്ടം: നാറ്റോ ലക്ഷ്യം കൈവരിച്ച് കാനഡ

ഓട്ടവ: പത്ത് വർഷത്തിലേറെ നീണ്ട കാത്തിരിപ്പിനും പരിശ്രമങ്ങൾക്കും ഒടുവിൽ പ്രതിരോധ മേഖലയ്ക്കായുള്ള സാമ്പത്തിക വിഹിതത്തിൽ കാനഡ നാറ്റോ (NATO) നിശ്ചയിച്ച ലക്ഷ്യം കൈവരിച്ചു. 2014-ൽ അംഗരാജ്യങ്ങൾ അംഗീകരിച്ച ജിഡിപിയുടെ (GDP) രണ്ട് ശതമാനം പ്രതിരോധത്തിനായി ചെലവിടണമെന്ന വ്യവസ്ഥയാണ് കാനഡ ഇപ്പോൾ ഔദ്യോഗികമായി പാലിച്ചിരിക്കുന്നത്. നാറ്റോയുടെ വാർഷിക റിപ്പോർട്ടിലെ കണക്കുകൾ പ്രകാരം 2025-ൽ കാനഡ പ്രതിരോധ മേഖലയ്ക്കായി 60 ബില്യൺ ഡോളറിലധികം ചെലവഴിച്ചു. ഇത് രാജ്യത്തിന്റെ ആകെ ആഭ്യന്തര ഉൽപ്പാദനത്തിന്റെ 2.01 ശതമാനത്തിന് തുല്യമാണ്.

ഈ ചരിത്രപരമായ നേട്ടം പ്രഖ്യാപിക്കുന്നതിനായി പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ന് ഹാലിഫാക്സിലെ റോയൽ കനേഡിയൻ നേവി ഫ്രിഗേറ്റ് സന്ദർശിക്കും. സാമ്പത്തിക വർഷം മാർച്ച് 31-ന് അവസാനിക്കാനിരിക്കെയാണ് ചെലവ് സംബന്ധിച്ച വിവരങ്ങൾ നാറ്റോയ്ക്ക് കൈമാറിയത്. മുൻവർഷങ്ങളിൽ ഈ ലക്ഷ്യത്തിൽ നിന്ന് കാനഡ ഏറെ പിന്നിലായിരുന്നു. 2024-ൽ ജിഡിപിയുടെ 1.47 ശതമാനം മാത്രമാണ് രാജ്യം പ്രതിരോധത്തിനായി നീക്കിവച്ചിരുന്നത്. അന്ന് നിശ്ചിത വിഹിതം നൽകാത്ത 11 അംഗരാജ്യങ്ങളുടെ പട്ടികയിലായിരുന്നു കാനഡയുടെ സ്ഥാനം.

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കർക്കശമായ നിലപാടുകളാണ് പല നാറ്റോ അംഗരാജ്യങ്ങളെയും പ്രതിരോധ ചെലവ് വർധിപ്പിക്കാൻ പ്രേരിപ്പിച്ചത്. 2018-ലെ തന്റെ ആദ്യ ഭരണകാലത്ത് അംഗരാജ്യങ്ങൾ സാമ്പത്തിക ബാധ്യതകൾ നിറവേറ്റുന്നില്ലെങ്കിൽ സഖ്യത്തിൽ നിന്ന് അമേരിക്ക പിന്മാറുമെന്ന് ട്രംപ് പലതവണ മുന്നറിയിപ്പ് നൽകിയിരുന്നു. അക്കാലത്ത് ഏഴ് രാജ്യങ്ങൾ മാത്രമാണ് രണ്ട് ശതമാനം എന്ന ലക്ഷ്യം പൂർത്തിയാക്കിയിരുന്നത്. പിന്നീട് 2024-ലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലും മതിയായ വിഹിതം നൽകാത്ത രാജ്യങ്ങളെ സംരക്ഷിക്കാൻ അമേരിക്ക മുന്നോട്ടുവരില്ലെന്ന് ട്രംപ് ആവർത്തിച്ചതോടെയാണ് കാനഡ അടക്കമുള്ള രാജ്യങ്ങൾ പ്രതിരോധ ബജറ്റിൽ വൻ വർധന വരുത്തിയത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!