തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ രാഹുൽഗാന്ധിക്കെതിരെയും പ്രതിപക്ഷനേതാവ് വി.ഡി സതീശനെതിരെയും നടത്തിയ പ്രസ്താവനകൾ പരാജയഭീതി മറച്ചുവെക്കാനുള്ള തന്ത്രമാണെന്ന് കോൺഗ്രസ് പ്രചരണ സമിതി ചെയർമാൻ കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു.
പിണറായി വിജയന്റെ പ്രസ്താവന അവജ്ഞയോടെ തള്ളിക്കളയുന്നു. കോൺഗ്രസ് 100 സീറ്റിൽ അധികം നേടി അധികാരത്തിൽ എത്തും എന്ന് തിരിച്ചറിവാണ് പിണറായിയെ വിലകുറഞ്ഞ പരാമർശങ്ങൾ നടത്താൻ പ്രേരിപ്പിക്കുന്നത്. മുഖ്യമന്ത്രി സംസാരിക്കുന്നത് ബിജെപിയുടെ ഭാഷയിലും ശബ്ദത്തിലുമാണെന്നും അദ്ദേഹം പഞ്ഞു.

ബിജെപിക്ക് സംസ്ഥാനത്ത് എംഎൽഎമാരെ ഉണ്ടാക്കാനുള്ള കൊട്ടേഷനും പിണറായി വിജയൻ ഏറ്റെടുത്തിട്ടുണ്ട്. മോദി പിണറായി ഡീലുകളാണ് ഇതിന് പിന്നിൽ.ശബരിമല സ്വർണ്ണക്കേസിൽ നിന്നും ജനങ്ങളുടെ ശ്രദ്ധതിരിക്കാനും സ്വർണ്ണക്കൊള്ള മറക്കാനുള്ള സർക്കാർ ശ്രമം പാഴായത് പിണറായി സർക്കാറിന്റെ മുഖത്തിനേറ്റ അടിയാണ്. സർക്കാർ ശക്തമായ സമ്മർദ്ദം ചെലുത്തിയിട്ടും കൊടിമരം പുനർനിർമ്മാണത്തിൽ തെളിവില്ലാത്തതിൽ വിജിലൻസിന് കേസ് എടുക്കാൻ സാധിച്ചില്ല.പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡന്റായിരുന്ന യു.ഡി.എഫ് ഭരണസമിതിക്കെതിരെ സർക്കാർ ഗൂഢലക്ഷ്യത്തോടെ ഉയർത്തിക്കൊണ്ടു വന്നആരോപണമാണ് ഇതോടെ ഇല്ലാതായതെന്നും ചെന്നിത്തല പറഞ്ഞു.
യുഡിഎഫ് സ്ഥാനാർത്ഥികളെ ഇടതു വിദ്യാർത്ഥി സംഘടനകൾ കലാലയങ്ങളിൽ കായികമായി നേരിടുന്നത് അംഗീകരിക്കാൻ ആവില്ല. സ്വതന്ത്രമായി വോട്ട് ചോദിക്കാനുള്ള ജനാധിപത്യ അവകാശം ഉറപ്പാക്കണമെന്നും വിദ്യാർഥി സംഘടനകളെ നിലയ്ക്ക് നിർത്താൻ ഇടത് നേതൃത്വം തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവിശ്യപ്പെട്ടു.പരാജയഭീതിയിലായ ഇടത് നേതൃത്വത്തിന്റെ നിർദേശങ്ങൾ തുടർന്നാണ് സ്ഥാനാർഥികളെ തടയുന്നതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
