ടൊറന്റോ: കൊക്കോയുടെ വിപണി വിലയിൽ കുറവുണ്ടായെങ്കിലും ഈസ്റ്റർ കാലത്ത് ചോക്ലേറ്റ് ഉൽപ്പന്നങ്ങൾക്ക് വില കുറയാൻ സാധ്യതയില്ലെന്ന് വിദഗ്ധർ. 2024 ൽ ഒരു ടൺ കൊക്കോയുടെ വില 12000 ഡോളറിന് മുകളിൽ എത്തിയിരുന്നു. നിലവിൽ ഇത് 3000 ഡോളറിലേക്ക് താഴ്ന്നെങ്കിലും, വിപണിയിലുള്ള ചോക്ലേറ്റുകൾ മാസങ്ങൾക്ക് മുമ്പേ ഉയർന്ന വിലയ്ക്ക് അസംസ്കൃത വസ്തുക്കൾ വാങ്ങിയാണ് നിർമിച്ചിരിക്കുന്നത്. വിപണിയിലെ വിലക്കുറവ് ഉപഭോക്താക്കളിലേക്കെത്താൻ ചുരുങ്ങിയത് 12 മാസമെങ്കിലും വേണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
കൊക്കോ വില വർധിച്ചപ്പോൾ പല കമ്പനികളും തങ്ങളുടെ ഉൽപ്പന്നങ്ങളുടെ ചേരുവകളിൽ വ്യത്യാസം വരുത്തിയിരുന്നു. കൊക്കോയുടെ അളവ് കുറച്ച് ചേരുവകളിൽ മാറ്റം വരുത്തുന്നത് വലിയ ചിലവുള്ള കാര്യമായതിനാൽ, കൊക്കോ വില കുറഞ്ഞാലും പഴയ രീതിയിലേക്ക് പെട്ടെന്ന് മടങ്ങാൻ കമ്പനികൾ തയ്യാറായേക്കില്ല. ഇത് നിർമ്മാതാക്കൾക്ക് കൂടുതൽ ലാഭം നേടിക്കൊടുക്കുമെന്നാണ് വിലയിരുത്തൽ.

ചോക്ലേറ്റിന് പകരം കാൻഡികളോട് ഉപഭോക്താക്കൾ താൽപ്പര്യം പ്രകടിപ്പിക്കുന്നത് നിർമ്മാതാക്കളെ സ്വാധീനിക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനവും ആഗോള തലത്തിലെ സംഘർഷങ്ങളും വിതരണ ശൃംഖലയിൽ അനിശ്ചിതത്വം നിലനിർത്തുന്നതിനാൽ വില കുറയ്ക്കാൻ വൻകിട കമ്പനികൾ മടിക്കുന്നു. എന്നാൽ, ചെറിയ ബാച്ചുകളായി ചോക്ലേറ്റ് നിർമ്മിക്കുന്ന ചെറുകിട വ്യാപാരികൾക്ക് വിപണിയിലെ വിലക്കുറവ് പ്രയോജനപ്പെടുത്തി കുറഞ്ഞ നിരക്കിൽ ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങൾ വിൽക്കാൻ സാധിച്ചേക്കും.
