എഡ്മിന്റൻ: ആൽബർട്ടയിലെ പുതിയ ‘നോ-ഫോൾട്ട്’ ഇൻഷുറൻസ് രീതിയിലൂടെ ഡ്രൈവർമാർക്ക് കൂടുതൽ തുക ലാഭിക്കാമെന്ന് റിപ്പോർട്ട്. വർഷം ശരാശരി 258.87 ഡോളറെങ്കിലും ലാഭിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. അപകടങ്ങളിൽ ആർക്കാണ് തെറ്റുപറ്റിയതെന്ന് കണ്ടെത്താൻ അഭിഭാഷകർക്കായി ചിലവഴിക്കുന്ന വൻതുക ഒഴിവാക്കുന്നതിലൂടെയാണ് ഈ ലാഭം സാധ്യമാകുന്നത്. എന്നാൽ വാഹനത്തിനുണ്ടാകുന്ന കേടുപാടുകൾ പരിഹരിക്കാനുള്ള ഇൻഷുറൻസ് നിരക്കുകളിൽ നേരിയ വർധനവുണ്ടാകാനും സാധ്യതയുണ്ട്.
ഈ മാറ്റത്തെ ചിലർ സ്വാഗതം ചെയ്യുമ്പോൾ മറ്റുചിലർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. കോടതി നടപടികൾ ഒഴിവാകുന്നത് നല്ലതാണെന്ന് ഒരു വിഭാഗം കരുതുമ്പോൾ, പരിമിതമായ നിയമസഹായം സാധാരണക്കാർക്ക് തിരിച്ചടിയാകുമെന്നാണ് വിമർശകരുടെ നിലപാട്. മാനിറ്റോബയിലെ സർക്കാർ ഇൻഷുറൻസ് മാതൃകയിലാണ് ആൽബെർട്ട ഇത് നടപ്പിലാക്കുന്നത്. എന്നാൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സർക്കാർ സംവിധാനവും ആൽബർട്ടയിലെ സ്വകാര്യ ഇൻഷുറൻസ് കമ്പനികളും തമ്മിലുള്ള വ്യത്യാസം വെല്ലുവിളിയായേക്കാം.

ഈ പരിഷ്കാരം രാജ്യത്തെ തന്നെ ഏറ്റവും മികച്ച ആനുകൂല്യങ്ങൾ നൽകുന്ന ഒന്നായിരിക്കുമെന്ന് ഇൻഷുറൻസ് ബ്യൂറോ ഓഫ് കാനഡ അവകാശപ്പെടുന്നു. അതേസമയം, തട്ടിപ്പുകൾ വർധിക്കാനും തർക്കങ്ങൾ പരിഹരിക്കാൻ കൃത്യമായ സംവിധാനം ഇല്ലാതെ വരാനും സാധ്യതയുണ്ടെന്ന് നിയമവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 2027-ഓടെ ആൽബർട്ടയിൽ ഈ പുതിയ ഇൻഷുറൻസ് സംവിധാനം പൂർണ്ണമായി നിലവിൽ വരും.
