കാബൂൾ: അഫ്ഗാനിസ്ഥാനിലെ കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടായ ശക്തമായ മണ്ണിടിച്ചിലിലും പ്രളയത്തിലും പെട്ട് 17 പേർ മരിച്ചതായി റിപ്പോർട്ട്. പടിഞ്ഞാറൻ, മധ്യ, വടക്കു പടിഞ്ഞാറൻ മേഖലകളിലെ 13 പ്രവിശ്യകളെയാണ് പ്രകൃതിക്ഷോഭം സാരമായി ബാധിച്ചത്. അപകടത്തിൽ 26 പേർക്ക് പരുക്കേറ്റതായും മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും ദേശീയ ദുരന്ത നിവാരണ അതോറിറ്റി വക്താവ് യൂസഫ് ഹമ്മദ് അറിയിച്ചു.
കനത്ത മഴയെ തുടർന്ന് 147 വീടുകളാണ് പൂർണമായും ഭാഗികമായും തകർന്നത്. 80 കിലോമീറ്ററോളം റോഡുകളും കൃഷിയിടങ്ങളും ജലസേചന കനാലുകളും നശിച്ചതായാണ് പ്രാഥമിക വിവരം. ഏകദേശം 530 കുടുംബങ്ങളെ ദുരന്തം നേരിട്ട് ബാധിച്ചിട്ടുണ്ട്. തുടർന്നുള്ള ദിവസങ്ങളിലും കാലാവസ്ഥ മാറ്റമില്ലാതെ തുടരുമെന്ന് നിരീക്ഷണ കേന്ദ്രം അറിയിച്ചു. നദീ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

നീണ്ട ആഭ്യന്തര കലഹങ്ങളും മോശം അടിസ്ഥാന സൗകര്യങ്ങളും അഫ്ഗാനിസ്ഥാനിലെ ദുരന്തങ്ങളുടെ ആഘാതം വർദ്ധിപ്പിക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനവും വനനശീകരണവും മൂലം രാജ്യം പരിസ്ഥിതി പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഉൾനാടൻ പ്രദേശങ്ങളിൽ മണ്ണുകൊണ്ട് നിർമ്മിച്ച വീടുകൾക്ക് പ്രളയത്തെയോ കനത്ത മഞ്ഞുവീഴ്ചയെയോ പ്രതിരോധിക്കാനുള്ള ശേഷിയില്ലാത്തത് മരണസംഖ്യ ഉയരാൻ കാരണമാകുന്നു. ഈ വർഷം ആദ്യം ഉണ്ടായ പ്രളയത്തിലും മഞ്ഞുവീഴ്ചയിലും നൂറുകണക്കിന് ആളുകൾക്ക് ജീവൻ നഷ്ടമായിരുന്നു.
