തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി 85 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവർക്കുമായുള്ള ‘വീട്ടിൽ വോട്ട്’ സൗകര്യം ഇന്നുമുതൽ. തിങ്കളാഴ്ച മുതൽ ഏപ്രിൽ നാല് വരെയാണ് അർഹരായ വോട്ടർമാർക്ക് വീട്ടിലിരുന്ന് വോട്ട് രേഖപ്പെടുത്താൻ അവസരമുള്ളത്. ബി.എൽ.ഒമാർ വഴി മുൻകൂട്ടി അപേക്ഷ സമർപ്പിച്ചവർക്കാണ് ഈ ഘട്ടത്തിൽ വോട്ട് ചെയ്യാനാവുക.
മൊബൈൽ പോളിങ് ടീമിന്റെ നേതൃത്വത്തിലാണ് വോട്ടെടുപ്പ് നടപടികൾ നടക്കുന്നത്. പോളിങ് ഓഫീസർ, രണ്ട് അസിസ്റ്റന്റുമാർ, മൈക്രോ ഒബ്സർവർ, വിഡിയോഗ്രാഫർ, പൊലീസ് ഉദ്യോഗസ്ഥൻ എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് വോട്ടർമാരുടെ വീടുകളിലെത്തുക. സുതാര്യത ഉറപ്പുവരുത്തുന്നതിനായി രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് ഏജന്റുമാരും ഈ സംഘത്തോടൊപ്പമുണ്ടാകും.

പോളിങ് സംഘം വീട്ടിലെത്തുന്ന തീയതിയും സമയവും വോട്ടർമാരെ മുൻകൂട്ടി അറിയിക്കും. നിശ്ചയിച്ച ആദ്യ അവസരത്തിൽ വോട്ടർ വീട്ടിലില്ലെങ്കിൽ, രണ്ടാമതൊരു അവസരം കൂടി നൽകുന്നതിനായി പ്രത്യേക തീയതിയും സമയവും ക്രമീകരിക്കും. ഓരോ നിയോജക മണ്ഡലത്തിലും ഹോം വോട്ടിന് അർഹരായവരുടെ പട്ടിക രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർത്ഥികൾക്കും അധികൃതർ മുൻകൂട്ടി നൽകിയിട്ടുണ്ട്.
