വാഷിങ്ടൺ: അമേരിക്കയിലുടനീളം അതിവേഗം പടരുന്ന കോവിഡിന്റെ പുതിയ വകഭേദം BA.3.2 (Cicada) ആശങ്കയുണർത്തുന്നു. നിലവിലുള്ള വാക്സിനുകളെ പ്രതിരോധിക്കാൻ ഈ വകഭേദത്തിന് ശേഷിയുണ്ടായേക്കാമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവരും പ്രായമായവരും പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു.
2021ൽ പ്രത്യക്ഷപ്പെട്ട ഒമിക്രോൺ വകഭേദത്തിന്റെ പിൻഗാമിയാണ് BA.3.2. വൈറസ് ശരീരകോശങ്ങളിലേക്ക് കടക്കാൻ സഹായിക്കുന്ന ‘സ്പൈക് പ്രോട്ടീനിൽ’ ഏകദേശം 70 മുതൽ 75 വരെ ജനിതക മാറ്റങ്ങൾ ഈ വകഭേദത്തിനുണ്ട്. 2024 നവംബറിൽ ആഫ്രിക്കയിലാണ് ഇത് ആദ്യമായി കണ്ടെത്തിയത്. 2026 ഫെബ്രുവരി ആയപ്പോഴേക്കും 23 രാജ്യങ്ങളിൽ ഇത് റിപ്പോർട്ട് ചെയ്യപ്പെട്ടു.

നിലവിലെ കോവിഡ് വാക്സിനുകൾ ‘JN.1’ എന്ന വകഭേദത്തെ പ്രതിരോധിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. എന്നാൽ സിക്കാഡ വകഭേദത്തിന് വന്ന വലിയ ജനിതക മാറ്റങ്ങൾ കാരണം, നമ്മുടെ പ്രതിരോധ സംവിധാനത്തിന് ഈ വൈറസിനെ പെട്ടെന്ന് തിരിച്ചറിയാൻ പ്രയാസമായേക്കാം. എങ്കിലും, രോഗം ഗുരുതരമാകുന്നതും മരണസാധ്യതയും കുറക്കാൻ വാക്സിനുകൾ ഇപ്പോഴും സഹായിക്കുമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ വർഷങ്ങളിൽ പടർന്ന വകഭേദങ്ങളേക്കാൾ അപകടകാരിയാണ് സിക്കാഡ എന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. എന്നാൽ ഇത് അതിവേഗം പടരാൻ സാധ്യതയുള്ളതിനാൽ രോഗബാധിതരുടെ എണ്ണത്തിൽ വലിയ വർധന ഉണ്ടായേക്കാം. ‘ലോങ് കോവിഡ്’ വരാനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ട്.അമേരിക്കയിലെ 29 സംസ്ഥാനങ്ങളിൽ ഈ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത് മലിനജല പരിശോധനയിലൂടെയാണ്. ആളുകൾക്ക് രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുമ്പ് തന്നെ വൈറസിന്റെ വ്യാപനം കണ്ടെത്താൻ ഈ രീതി സഹായിക്കുന്നു. സി.ഡി.സി (CDC) ഇതിനായി പ്രത്യേക നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
