ടൊറൻ്റോ: വീടുകളിൽ കവർച്ച നടത്തുന്നതിന് മുന്നോടിയായി താമസക്കാരുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ മോഷണസംഘം ഒളികാമറകൾ ഉപയോഗിക്കുന്നതായി യോർക്ക് റീജിയനിൽ പൊലീസ് മുന്നറിയിപ്പ് നൽകി. വോൺ നഗരത്തിലെ ജനവാസ മേഖലകളിൽ നടന്ന രണ്ട് സംഭവങ്ങൾക്ക് പിന്നാലെയാണ് പൊലീസ് ഈ പുതിയ തട്ടിപ്പ് രീതിയെക്കുറിച്ച് വെളിപ്പെടുത്തിയത്. പിടിച്ചെടുത്ത കാമറകളുടെയും ബാറ്ററി പാക്കുകളുടെയും ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു.

കാണാൻ കഴിയാത്ത വിധം മരങ്ങൾക്കിടയിലും ചെടികൾക്കിടയിലും ഈ കാമറകൾ ഒളിപ്പിച്ചു വെച്ചിരിന്നതായി പൊലീസ് പറഞ്ഞു. മരങ്ങളുടെയും ഇലകളുടെയും നിറത്തിന് സമാനമായ രീതിയിൽ ‘കാമഫ്ലാഷ്’ ചെയ്തതാണ് ഇവ സ്ഥാപിച്ചിട്ടുള്ളത്. കാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, വീട്ടുകാരുടെ ദിനചര്യകൾ മനസ്സിലാക്കാനും മോഷണം നടത്താൻ അനുയോജ്യമായ സമയം കണ്ടെത്താനുമാണ് പ്രതികൾ ഇവ ഉപയോഗിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.വീട്ടുടമസ്ഥർ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ രീതിയിൽ എന്തെങ്കിലും കാണുകയാണെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കണെമെന്നും പൊലീസ് അഭ്യർത്ഥിച്ചു.
