ഹവാന: അമേരിക്കൻ ഉപരോധം നിലനിൽക്കെ, 7.3 ലക്ഷം ബാരൽ ഇന്ധനവുമായി ക്യൂബയിലെ മാറ്റൻസാസ് തുറമുഖത്തെത്തി റഷ്യൻ കപ്പൽ ‘അനാറ്റോളി കൊളോഡ്കിൻ’. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇതാദ്യമായാണ് ഒരു എണ്ണക്കപ്പൽ ദ്വീപരാഷ്ട്രത്തിലെത്തുന്നത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മാനുഷിക പരിഗണന മുൻനിർത്തി ഈ കപ്പലിന് യാത്രാനുമതി നൽകുകയായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഊർജ്ജക്ഷാമവും നേരിടുന്ന ക്യൂബയ്ക്ക് ഈ നീക്കം വലിയ ആശ്വാസമാണ് നൽകുന്നത്.
റഷ്യൻ സഹായത്തിന് ക്യൂബൻ ഊർജ്ജ മന്ത്രി വിസെന്റെ ഡി ലാ ഓ ലെവി നന്ദി അറിയിച്ചു. രാജ്യത്തെ വൈദ്യുതി തടസ്സവും ഭക്ഷണ-മരുന്നുകളുടെ ക്ഷാമവും പരിഹരിക്കാൻ ഈ ഇന്ധനം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ വെനസ്വേലയിൽ നിന്നും മെക്സിക്കോയിൽ നിന്നുമുള്ള എണ്ണ വിതരണം തടസ്സപ്പെട്ടതോടെ ക്യൂബ വലിയ പ്രതിസന്ധിയിലായിരുന്നു. ഈ കപ്പലിലെ ഇന്ധനം ഉപയോഗിച്ച് 10 ദിവസത്തെ ഡീസൽ ആവശ്യം നിറവേറ്റാൻ കഴിയുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

റഷ്യൻ കപ്പലിനെ അനുവദിച്ചെങ്കിലും ഉപരോധ നയങ്ങളിൽ മാറ്റമില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ക്യൂബൻ ഭരണകൂടത്തിന്റെ നയങ്ങളിൽ മാറ്റം വരുത്താൻ ട്രംപും വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും സമ്മർദ്ദം തുടരുകയാണ്. ക്യൂബയിലെ നിലവിലെ അവസ്ഥയെ ‘ക്രൂരമായ ഉപരോധം’ എന്നാണ് ക്യൂബൻ വിദേശകാര്യ സഹമന്ത്രി വിശേഷിപ്പിച്ചത്. കപ്പലുകൾക്ക് അനുമതി നൽകുന്നത് ഓരോ സാഹചര്യവും പരിശോധിച്ച് മാത്രമായിരിക്കുമെന്നും അമേരിക്ക അറിയിച്ചു.
