ബെയ്റൂട്ട്: ലബനൻ അതിർത്തിയിലുള്ള ഗ്രാമങ്ങളിലെ എല്ലാ വീടുകളും തകർക്കുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ്. ഗാസയിലെ റഫയിലും ബെയ്ത് ഹനൂനിലും നടത്തിയതിന് സമാനമായ തകർക്കൽ രീതി ലബനനിലും തുടരുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. വടക്കൻ ഇസ്രയേലിന്റെ സുരക്ഷ ഉറപ്പാക്കുന്നത് വരെ തെക്കൻ ലബനനിൽ നിന്ന് പലായനം ചെയ്ത ആറ് ലക്ഷത്തോളം ആളുകളെ തിരികെ വരാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലബനൻ മണ്ണിൽ ലിതാനി നദി വരെ നീളുന്ന ഒരു പ്രത്യേക സുരക്ഷാ മേഖല സ്ഥാപിക്കാനാണ് ഇസ്രയേൽ ലക്ഷ്യമിടുന്നത്. ഹിസ്ബുള്ളയുടെ ആക്രമണങ്ങളിൽ നിന്ന് തങ്ങളുടെ അതിർത്തി ഗ്രാമങ്ങളെ സംരക്ഷിക്കാനാണ് ഈ നീക്കമെന്ന് സൈന്യം അവകാശപ്പെടുന്നു. എന്നാൽ, ഇസ്രയേലിന്റെ ഈ നടപടി ലബനന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് കാനഡ ഉൾപ്പെടെയുള്ള രാജ്യങ്ങൾ വിമർശിച്ചു.

മാർച്ച് ആദ്യവാരം തുടങ്ങിയ സംഘർഷത്തിൽ ലബനനിൽ ഇതിനകം 1,200-ലധികം ആളുകൾ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് പേർക്ക് വീടുകൾ നഷ്ടമാവുകയും ചെയ്തു. വീടുകളിൽ ഹിസ്ബുള്ള ആയുധങ്ങൾ സൂക്ഷിക്കുന്നുണ്ടെന്ന് ആരോപിച്ചാണ് ഇസ്രയേൽ ഗ്രാമങ്ങൾ നശിപ്പിക്കുന്നത്. എന്നാൽ സൈനികമായ അനിവാര്യതയില്ലാതെ വീടുകൾ തകർക്കുന്നത് യുദ്ധക്കുറ്റമാണെന്ന് നിയമവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
