പാലാ: വിദേശ സംഭാവന നിയന്ത്രണ നിയമവുമായി ബന്ധപ്പെട്ട് ബിഷപ്പുമാർക്കെതിരെ പി.സി. ജോർജ് നടത്തിയ പരാമർശങ്ങളെ തള്ളി മകൻ ഷോൺ ജോർജ് രംഗത്തെത്തി. മെത്രാൻമാർ കോൺഗ്രസിന് വേണ്ടി പണിയെടുക്കുന്നു എന്ന പി.സി. ജോർജിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും തനിക്ക് ആ അഭിപ്രായമില്ലെന്നും ഷോൺ ജോർജ് വ്യക്തമാക്കി.
സഭാനേതാക്കളുടെ പ്രസ്താവനകൾ കോൺഗ്രസ് സ്വന്തം രാഷ്ട്രീയ ലാഭത്തിനായി വളച്ചൊടിക്കുകയാണെന്ന് ഷോൺ ജോർജ് ആരോപിച്ചു. ഇത്തരം ദുഷ്പ്രചരണങ്ങൾ തടയാൻ സഭാനേതാക്കൾ തന്നെ നേരിട്ട് രംഗത്തിറങ്ങേണ്ടി വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യം നേരിടുന്ന സുരക്ഷാ ഭീഷണികൾ പരിഗണിച്ചാണ് തിരഞ്ഞെടുപ്പ് സമയത്ത് പോലും കേന്ദ്ര സർക്കാർ ഇത്തരമൊരു നിയമഭേദഗതി കൊണ്ടുവന്നതെന്ന് ഷോൺ ജോർജ് ന്യായീകരിച്ചു.

ബിഷപ്പുമാർ കോൺഗ്രസ് വരണമെന്ന ആഗ്രഹത്തിലാണ് സംസാരിക്കുന്നതെന്നും അവരുടെ വാക്കുകൾ താനോ ക്രിസ്ത്യൻ സമൂഹമോ ഗൗരവമായി എടുക്കുന്നില്ലെന്നുമായിരുന്നു പി.സി. ജോർജിന്റെ വിവാദ പ്രസ്താവന. ബി.ജെ.പി ക്രിസ്ത്യൻ സമൂഹത്തിന് വലിയ പരിഗണനയാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിതാവും മകനും വ്യത്യസ്ത മണ്ഡലങ്ങളിൽ എൻ.ഡി.എ സ്ഥാനാർത്ഥികളായി മത്സരിക്കുന്നതിനിടെയാണ് ഈ അഭിപ്രായ ഭിന്നത പുറത്തുവന്നിരിക്കുന്നത്.
