ദുബായ്: യുഎഇയുടെ സുപ്രധാന അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യം വെച്ച് ഇറാൻ സൈബർ ആക്രമണങ്ങൾ ശക്തമാക്കുന്നതായി യുഎഇ സൈബർ സുരക്ഷാ മേധാവി ഡോ. മുഹമ്മദ് അൽ കുവൈറ്റി. ആധുനിക കൃത്രിമബുദ്ധി ഉപകരണങ്ങളായ ചാറ്റ്ജിപിടി , വേംജിപിടി എന്നിവ ഉപയോഗിച്ചാണ് ഇപ്പോൾ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി.
യുഎഇക്ക് നേരെ നടത്തുന്ന സൈബർ ആക്രമണങ്ങളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. നേരത്തെ പ്രതിദിനം ശരാശരി 2.5 ലക്ഷം ആക്രമണങ്ങൾ നടന്നിരുന്ന സ്ഥാനത്ത് ഇപ്പോൾ അത് 5 ലക്ഷത്തിലധികമായി ഉയർന്നു. ഹാക്കർമാർ മുമ്പ് മോശം ഭാഷയിലായിരുന്നു വ്യാജ ഇമെയിലുകൾ അയച്ചിരുന്നതെങ്കിൽ, ഇപ്പോൾ എഐ ഉപയോഗിച്ച് കുറ്റമറ്റ രീതിയിലുള്ള സന്ദേശങ്ങൾ അയച്ച് ആളുകളെ കബളിപ്പിക്കുന്നു. സിസ്റ്റങ്ങളിലെ സുരക്ഷാ വീഴ്ചകൾ കണ്ടെത്താനും വൈറസുകൾ നിർമ്മിക്കാനും എഐ ആയുധമാക്കുന്നുണ്ട്.

നേരിട്ടുള്ള ആക്രമണത്തിന് പകരം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്ന് പ്രവർത്തിക്കുന്ന 40-ഓളം രഹസ്യ ഗ്രൂപ്പുകളെ ഉപയോഗിച്ചാണ് ഇറാൻ ഈ നീക്കങ്ങൾ നടത്തുന്നത്. ഡാർക്ക് വെബ് വഴിയാണ് ഇവ ഏകോപിപ്പിക്കുന്നത്. റോബ്ലോക്സ് പോലുള്ള ഓൺലൈൻ ഗെയിമുകളിലൂടെ യുഎഇയിലെ യുവാക്കളെ സ്വാധീനിക്കാനും തെറ്റായ പ്രത്യയശാസ്ത്രങ്ങൾ പ്രചരിപ്പിക്കാനും ഹാക്കർമാർ ശ്രമിക്കുന്നുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
സർക്കാർ സ്ഥാപനങ്ങൾക്കെതിരെയുള്ള സൈബർ ആക്രമണങ്ങളെ 100 ശതമാനവും വിജയകരമായി പ്രതിരോധിക്കാൻ യുഎഇക്ക് കഴിയുന്നുണ്ടെന്ന് ഡോ. അൽ കുവൈറ്റി വ്യക്തമാക്കി. എന്നാൽ സ്വകാര്യ മേഖല ഇപ്പോഴും ഇത്തരം അത്യാധുനിക ആക്രമണങ്ങൾക്ക് ഇരയാകാൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
