കോട്ടയം: പി.സി. ജോർജിനെതിരേ രൂക്ഷവിമർശനവുമായി ഓർത്തഡോക്സ് സഭ. ജോർജിന്റെ തോക്കിന് മാത്രമാണ് ലൈസൻസുള്ളതെന്നും അദ്ദേഹത്തിന് എന്ത് മറുപടി കൊടുക്കണമെന്ന് ജനം തീരുമാനിക്കട്ടേയെന്നും യുഹാനോൻ മാർ ദിയസ്കോറസ് മെത്രപ്പോലിത്ത പറഞ്ഞു.

‘ബഹുമാനപ്പെട്ട പി.സി. ജോർജിനെക്കുറിച്ച് ഞാൻ പറയാതെ തന്നെ സമൂഹത്തിന് നന്നായി അറിയാം. അദ്ദേഹം നല്ല മനുഷ്യനാണെന്നാണ് എന്റെയൊരു വിചാരം. പക്ഷേ അദ്ദേഹത്തിന്റെ കയ്യിലിരിക്കുന്ന തോക്കിന് മാത്രമേ ലൈസൻസ് ഉള്ളൂ എന്നാണ് ഞങ്ങൾ മനസ്സിലാക്കുന്നത്. അദ്ദേഹം എപ്പോൾ വായ തുറന്നാലും ആരെയെങ്കിലുമൊക്കെ കുറ്റപ്പെടുത്തും. അതല്ലെങ്കിൽ മോശമായ രീതിയിലുള്ള സംസാരങ്ങളാണ്. അങ്ങനെയൊരാൾ പറയുന്നതിനോട് ഞങ്ങൾ എന്തിനാണ് പ്രതികരിക്കുന്നത്, യുഹാനോൻ മാർ ദിയസ്കോറസ് മെത്രപ്പോലിത്ത ആരാഞ്ഞു.
എഫ്സിആർഎ (വിദേശസംഭാവന നിയന്ത്രണ നിയമം) ഭേദഗതിയുമായി ബന്ധപ്പെട്ട് ബിഷപ്പുമാർക്കെതിരേ രൂക്ഷപരാമർശം പി.സി. ജോർജ് നടത്തിയിരുന്നു.
