മൺട്രിയോൾ: സിഎക്യു (CAQ) നേതൃസ്ഥാനത്തേക്കുള്ള മത്സരത്തിൽ കുടിയേറ്റ നയങ്ങളെച്ചൊല്ലി സ്ഥാനാർത്ഥികൾ തമ്മിലുള്ള തർക്കം രൂക്ഷമാകുന്നുവെന്ന് റിപ്പോർട്ട്. തന്റെ എതിരാളിയായ ക്രിസ്റ്റീൻ ഫ്രെഷെറ്റ് കുടിയേറ്റക്കാരുടെ എണ്ണത്തെക്കുറിച്ച് അസത്യം പ്രചരിപ്പിക്കുകയാണെന്ന് ബെർണാർഡ് ഡ്രെയിൻവിൽ ആരോപിച്ചു. മുൻപ് നിർത്തലാക്കിയ ‘കെബെക്ക് എക്സ്പീരിയൻസ് പ്രോഗ്രാം’ (PEQ) പുനരാരംഭിക്കാനുള്ള ഫ്രെഷെറ്റിന്റെ നീക്കമാണ് പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയത്.
ഫ്രെഷെറ്റിന്റെ നിർദ്ദേശപ്രകാരം ഏകദേശം 1,23,800 മുതൽ 1,26,800 വരെ കുടിയേറ്റക്കാർക്ക് സ്ഥിരതാമസം ലഭിക്കാൻ സാധ്യതയുണ്ടെന്ന് ലാ പ്രെസ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ വൻ സംഖ്യ മറച്ചുവെച്ച് പ്രതിവർഷം 45,000 പേർക്ക് മാത്രമേ അനുമതി നൽകൂ എന്ന് ഫ്രെഷെറ്റ് വാദിക്കുന്നത് വോട്ടർമാരെ വഞ്ചിക്കലാണെന്ന് ഡ്രെയിൻവിൽ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഇത്തരം തെറ്റായ കണക്കുകൾ നൽകുന്നത് ഫ്രെഷെറ്റിന്റെ സ്ഥാനാർത്ഥിത്വത്തിന്റെ വിശ്വാസ്യത തകർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ക്രിസ്റ്റീൻ ഫ്രെഷെറ്റ് പ്രതികരിച്ചു. താൻ നേതൃസ്ഥാനത്തെത്തിയാൽ പ്രതിവർഷം 45,000 എന്ന പരിധി കർശനമായി പാലിക്കുമെന്ന് അവർ വ്യക്തമാക്കി. പി.ഇ.ക്യൂ പ്രോഗ്രാം പെട്ടെന്ന് നിർത്തലാക്കിയത് പലരെയും ബാധിച്ചിട്ടുണ്ടെന്നും അവർക്ക് ഒരു ട്രാൻസിഷൻ പിരീഡ് നൽകുക മാത്രമാണ് തന്റെ ലക്ഷ്യമെന്നും അവർ വിശദീകരിച്ചു. നിശ്ചിത പരിധി കവിഞ്ഞാൽ അപേക്ഷകരെ സ്വീകരിക്കില്ലെന്നും ഫ്രെഷെറ്റ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
