ടൊറന്റോ: ഹൈവേ 401-ൽ അതിവേഗത്തിൽ വാഹനമോടിച്ച 20 വയസ്സുകാരനെ പൊലീസ് പിടികൂടിയതായി റിപ്പോർട്ട്. ചൊവ്വാഴ്ച ഉച്ചയ്ക്ക് കിഴക്കൻ പാതയിലൂടെ മണിക്കൂറിൽ 198 കിലോമീറ്റർ വേഗതയിൽ പാഞ്ഞ മിഷിഗൺ സ്വദേശിയെയാണ് ചാത്തം കെന്റ് പൊലീസ് തടഞ്ഞത്. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനും, എമർജൻസി വാഹനത്തിന് വഴിമാറിക്കൊടുക്കാത്തതിനും, വാഹനത്തിന്റെ പെർമിറ്റ് ഹാജരാക്കാത്തതിനും യുവാവിനെതിരെ ഹൈവേ ട്രാഫിക് ആക്ട് പ്രകാരം കേസെടുത്തു.

നടപടിയുടെ ഭാഗമായി യുവാവിന്റെ ഡ്രൈവിംഗ് ലൈസൻസ് താൽക്കാലികമായി റദ്ദാക്കുകയും വാഹനം പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു. റോഡപകടങ്ങൾക്കും ഗുരുതരമായ പരുക്കുകൾക്കും മരണങ്ങൾക്കും പ്രധാന കാരണം അമിതവേഗതയാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഇത്തരം നിയമലംഘനങ്ങൾക്കെതിരെ കർശന നടപടികൾ തുടരുമെന്നും ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും പൊലീസ് അറിയിച്ചു.
