കൊച്ചി: അഞ്ചിന ഇന്ദിര ഗ്യാരന്റി ഉറപ്പാക്കി യുഡിഎഫിന്റെ പ്രകടന പത്രിക തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പുറത്തിറക്കി. ‘കേരളം ജയിക്കും യുഡിഎഫ് നയിക്കും’ എന്നാണ് യുഡിഎഫ് മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യം. സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര, കോളജ് വിദ്യാർഥിനികൾക്ക് 1000 രൂപ പ്രതിമാസ ധനസഹായം, ക്ഷേമ പെൻഷനുകൾ 3000 രൂപയായി വർധിപ്പിക്കും, എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപവരെ സൗജന്യ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്, യുവജനങ്ങൾക്ക് ബിസിനസ് ആരംഭിക്കുന്നതിന് പലിശ രഹിത വായ്പ 5 ലക്ഷം, മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രകടനപത്രിക വാഗ്ദാനം കൃത്യമായി നടപ്പാക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ പ്രത്യേക എംപവറിങ് കമ്മറ്റി രൂപീകരിക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നു. മിഷൻ സമുദ്ര, വ്യോമയാന വികസനം, എംഎസ്എംഇ സംരംഭങ്ങൾ, ജോബ് വാച്ച് ടവർ, വയനാട് ട്രൈബൽ യൂണിവേഴ്സിറ്റി തുടങ്ങിയവയാണ് യുഡിഎഫിന്റെ പ്രധാനപദ്ധതികൾ.

അർഹരായ കുട്ടികൾക്ക് ഇന്ത്യയിലും വിദേശത്തും പഠിക്കുന്നതിനായി കെ.ആർ. നാരായണൻ സ്കോളർഷിപ്, ലോൺ സ്കോളർഷിപ്, അങ്കണവാടികളിലെ കുട്ടികൾക്ക് ത്രൈമാസ മെഡിക്കൽ ചെക്കപ്പ്, ആശാ വർക്കർമാരുടെ ദിവസവേതനം കുറഞ്ഞത് 700 രൂപ, സംസ്ഥാനത്ത് ബിപിഎൽ കുടുംബങ്ങളിലെ രോഗികൾക്കുള്ള ഡയാലിസിസ് സൗജന്യം, ഡയാലിസിസ് രോഗികൾക്കുള്ള തുടർചികിത്സ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കും, പാചക തൊഴിലാളികൾക്ക് ഓണറേറിയം കൂട്ടും, യുവാക്കൾക്ക് കുടുംബശ്രീ പോലെ യുവശ്രീ, കമ്യൂണിറ്റി കിച്ചൻ വിപുലീകരിക്കും. ∙ ഓൺലൈൻ ടാക്സി സംവിധാനങ്ങളുടെ പ്രശ്നങ്ങൾ പഠിച്ച് പരിഹാര നടപടി സ്വീകരിക്കും. ഓൺലൈൻ ടാക്സി കസ്റ്റമർ കെയർ 24/7 ആക്കാൻ നടപടി സ്വീകരിക്കും എന്നിവയാണ് മറ്റ് പ്രഖ്യാപനങ്ങൾ.
