കോട്ടയം: കേന്ദ്ര സർക്കാരിന്റെ എഫ്.സി.ആർ.എ നിയന്ത്രണങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ. മാണി. എഫ്.സി.ആർ.എ എന്നത് ഏതെങ്കിലും ഒരു സമുദായത്തെ മാത്രം ബാധിക്കുന്ന ഒന്നല്ലെന്നും ഇതിന് പിന്നിൽ വലിയ അനീതിയുണ്ടെന്നും അദ്ദേഹം പാലായിൽ പറഞ്ഞു.
ഇപ്പോൾ എഫ്.സി.ആർ.എ നിയന്ത്രണങ്ങൾ താൽക്കാലികമായി മാറ്റിവെച്ചിരിക്കുകയാണ്. എന്നാൽ ബി.ജെ.പിയുടെ സ്വഭാവം അറിയാവുന്നവർക്ക് വരാനിരിക്കുന്ന വലിയ ‘സുനാമി’യെക്കുറിച്ച് ബോധ്യമുണ്ടാകും. ബി.ജെ.പി വിഭാവനം ചെയ്യുന്ന ‘ക്രിസ്ത്യൻ വെൽഫെയർ ബോർഡ്’ ക്ഷേമത്തിന് വേണ്ടിയുള്ളതല്ല, മറിച്ച് സമുദായത്തിനകത്തേക്ക് നുഴഞ്ഞുകയറാനുള്ള തന്ത്രമാണെന്നും അദ്ദേഹം ആരോപിച്ചു.

ഇടതുപക്ഷം തുടർഭരണത്തിലേക്ക് വരുമ്പോൾ പാലായുടെ പ്രാതിനിധ്യം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. വന്യമൃഗ ശല്യം, ബഫർസോൺ, പട്ടയം, മുനമ്പം തുടങ്ങിയ വിഷയങ്ങളിൽ പാർട്ടി നടത്തിയ ഇടപെടലുകൾക്ക് ജനപിന്തുണ ലഭിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
തിരഞ്ഞെടുപ്പിന് ശേഷം എഫ്.സി.ആർ.എ വിഷയത്തിൽ പ്രധാനമന്ത്രിയെ നേരിൽ കാണുന്ന കാര്യം ആലോചിക്കും. എന്നാൽ നിലവിൽ മന്ത്രിമാർക്ക് പോലും പ്രധാനമന്ത്രി അനുമതി നൽകുന്നത് വിരളമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരെങ്കിലും വോട്ട് ചെയ്യുമെന്ന് പറഞ്ഞാൽ അത് വേണ്ടെന്ന് വെക്കാൻ ആരും പറയാറില്ലെന്നായിരുന്നു എസ്.ഡി.പി.ഐ പിന്തുണയെക്കുറിച്ചുള്ള ചോദ്യത്തിന് ജോസ് കെ. മാണിയുടെ മറുപടി. ഇടതുപക്ഷം തങ്ങളെ ചേർത്തുനിർത്തിയെന്നും കഴിഞ്ഞ അഞ്ച് വർഷക്കാലം കൊണ്ട് സംഘടനയെ കൂടുതൽ കരുത്തുറ്റതാക്കാൻ സാധിച്ചെന്നും അദ്ദേഹം വ്യക്തമാക്കി
