Sunday, April 5, 2026

‘ഞങ്ങൾ അവനെ രക്ഷിച്ചെ’ന്ന് ട്രംപ്; ഇറാൻ വെടിവെച്ചുവീഴ്ത്തിയ യുദ്ധവിമാനത്തിലെ സൈനികനെ കണ്ടെത്തി

വാഷിങ്ടൺ: ഇറാൻ വെടിവെച്ചുവീഴ്ത്തിയ എഫ് 15 ഇ യുദ്ധവിമാനത്തിൽനിന്ന് പുറത്തുചാടുകയും പിന്നാലെ കാണാതാവുകയും ചെയ്ത യുഎസ് സൈനികനെ രക്ഷിച്ചു. കനത്ത പോരാട്ടത്തിനൊടുവിലാണ് ഇദ്ദേഹത്തെ രക്ഷിച്ചതെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു.

സൈനികനെ രക്ഷപ്പെടുത്തിയ കാര്യം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. സൈനികനെ രക്ഷിച്ചതായും അദ്ദേഹം സുരക്ഷിതനും ആരോഗ്യവാനുമാണെന്നും സ്വന്തം സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി.

വെള്ളിയാഴ്ചയാണ് യുഎസ് യുദ്ധവിമാനം എഫ് 15 ഇ സ്‌ട്രൈക്ക് ഈഗളിനെ ഇറാൻ വെടിവെച്ചുവീഴ്ത്തിയത്. പൈലറ്റും വെപ്പൺസ് സിസ്റ്റം ഓഫീസറുമായിരുന്നു ഈ യുദ്ധവിമാനത്തിലുണ്ടായിരുന്നത്. ഇതിലൊരാളെയാണ് കാണാതായത്. രണ്ടുപേരിൽ ഒരാളെ ഉടൻ രക്ഷിക്കാൻ കഴിഞ്ഞുവെങ്കിലും രണ്ടാമത്തെ ആളെ കാണാതാവുകയായിരുന്നു. ഇദ്ദേഹത്തിനായി യുഎസും ഇറാനും വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു. രണ്ട് ദിവസത്തിനിപ്പുറം പ്രാദേശികസമയം ഞായറാഴ്ച രാവിലെയാണ് ഇദ്ദേഹത്തെ രക്ഷിച്ചിരിക്കുന്നത്. അതേസമയം, ഈ സൈനികൻ പൈലറ്റാണോ അതോ വെപ്പൺസ് സിസ്റ്റംസ് ഓഫീസറാണോ എന്നത് വ്യക്തമല്ല. ഇദ്ദേഹത്തെ ഇറാന് പുറത്തെത്തിച്ചുവെന്നാണ് വിവരം.

മധ്യ ഇറാന് മുകളിലായിരിക്കവേ എഫ് 15 ഇ യുദ്ധവിമാനം ഇറാൻ ആക്രമിച്ചിട്ടുണ്ടാവാമെന്നും അത് കൊഹ്ഗിലുയേ ആൻഡ് ബൊയേർ-അഹമ്മദ് പ്രവിശ്യയിൽ പതിച്ചിട്ടുണ്ടാവാമെന്നുമാണ് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!