ന്യൂഡൽഹി: ഇറാൻ ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാനിലെ വൈദ്യുതി നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് പരിഹാസരൂപേണ മറുപടി നൽകി ഇറാൻ. 1980-ൽ ഇറാനിൽ അമേരിക്ക നടത്തിയ ‘ഓപ്പറേഷൻ ഈഗിൾ ക്ലോ’എന്ന സൈനിക ദൗത്യത്തിന്റെ പരാജയം ഓർമ്മിപ്പിച്ചാണ് ഇന്ത്യയിലെ ഇറാൻ എംബസി സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചത്. തകർന്നുവീണ എഫ്-15 വിമാനത്തിലെ പൈലറ്റിനെ രക്ഷപ്പെടുത്തിയതിന് പിന്നാലെയാണ് ട്രംപ് ഇറാനെതിരെ ആഞ്ഞടിച്ചത്. ചൊവ്വാഴ്ച ഇറാനിലെ പവർ പ്ലാന്റ് ഡേയും ബ്രിഡ്ജ് ഡേയും ആയിരിക്കും. ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ നിങ്ങൾ നരകത്തിൽ ജീവിക്കേണ്ടി വരും” എന്നായിരുന്നു ട്രംപിന്റെ വിചിത്രമായ പോസ്റ്റ്.

“ചരിത്രം ആവർത്തിക്കുന്നു. 1980 ഏപ്രിൽ 24-ന് ഇറാന്റെ തബാസ് മരുഭൂമിയിൽ അമേരിക്കൻ സൈന്യത്തിനുണ്ടായ ചരിത്രപരമായ പരാജയം ഓർക്കുക” എന്നാണ് ഇറാൻ എംബസി കുറിച്ചത്. 1980-ൽ ഇറാനിൽ ബന്ദികളാക്കപ്പെട്ട അമേരിക്കക്കാരെ രക്ഷിക്കാൻ നടത്തിയ ദൗത്യം പരാജയപ്പെട്ടതിനെയാണ് ഇറാൻ ഇവിടെ സൂചിപ്പിച്ചത്. പൈലറ്റിനെ രക്ഷിച്ച ദൗത്യം പരാജയമായിരുന്നുവെന്നാണ് ഇറാന്റെ അവകാശവാദം. തകർന്നുവീണ അമേരിക്കൻ വിമാനങ്ങളുടെ ദൃശ്യങ്ങൾ ഇറാൻ പുറത്തുവിട്ടു. ദൗത്യത്തിനിടെ തകരാറിലായ രണ്ട് വിമാനങ്ങൾ ശത്രുക്കൾക്ക് ലഭിക്കാതിരിക്കാൻ യു.എസ് തന്നെ തകർത്തതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
