ഒന്റാരിയോ: ഇറാനെതിരായ യുദ്ധത്തെത്തുടർന്ന് ലോകമെമ്പാടും ജെറ്റ് ഇന്ധനത്തിന് കടുത്ത ക്ഷാമം നേരിടുന്നത് കാനഡയിലെ വ്യോമയാന മേഖലയെയും കടുത്ത പ്രതിസന്ധിയിലാക്കുന്നു. ഇന്ധന വില ലിറ്ററിന് ഏകദേശം 1.92 ഡോളർ ആയി ഉയർന്നതോടെ വിമാനക്കമ്പനികൾ സർചാർജുകളും ടിക്കറ്റ് നിരക്കുകളും വർദ്ധിപ്പിക്കുകയാണ്. ഒരു തലമുറ കണ്ട ഏറ്റവും വലിയ ഊർജ്ജ പ്രതിസന്ധിയാണിതെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ഇറാൻ യുദ്ധത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ധന നീക്കം തടസ്സപ്പെട്ടതാണ് പ്രധാന കാരണം. മേഖലയിലെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കാൻ മാസങ്ങളെടുത്തേക്കാം. നിലവിൽ ലോകത്ത് ആവശ്യത്തിന് ഇന്ധനം കരുതിവെച്ചിട്ടില്ലാത്തത് ഏഷ്യയെയും യൂറോപ്പിനെയും ബാധിച്ചു കഴിഞ്ഞു. ഇതിന്റെ ആഘാതം ഉടൻ വടക്കേ അമേരിക്കയിലും പ്രതിഫലിക്കും.
കാനഡയെ ബാധിക്കുന്നത് എങ്ങനെ?
കാനഡ സ്വന്തമായി ജെറ്റ് ഇന്ധനം ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനുള്ള ശേഷി നിലവിലില്ല. ഇന്ധനത്തിന് ആഗോള വിപണിയിലെ വില നൽകേണ്ടി വരുന്നത് വിമാനക്കമ്പനികൾക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നു. ഇന്ധന വില ഇരട്ടിയിലധികമായതോടെ കനേഡിയൻ എയർലൈനുകൾ ഫീസ് വർദ്ധിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ഇത് സാധാരണക്കാരുടെ വേനൽക്കാല യാത്രകളെ സാരമായി ബാധിക്കും. കാനഡയ്ക്കകത്തുള്ള സർവീസുകൾക്ക് ഇന്ധന ലഭ്യത നിലവിൽ പ്രശ്നമല്ലെങ്കിലും, വിദേശ രാജ്യങ്ങളിലേക്കുള്ള സർവീസുകൾക്ക് മടക്കയാത്രയ്ക്കുള്ള ഇന്ധനം ലഭിക്കാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. അതിനാൽ പല കനേഡിയൻ എയർലൈനുകളും രാജ്യാന്തര വിമാനങ്ങൾ റദ്ദാക്കിത്തുടങ്ങി. ഏപ്രിൽ പകുതിയോടെ ഇത് കൂടുതൽ വർദ്ധിക്കും. ജെറ്റ് ഇന്ധനത്തോടൊപ്പം ഡീസൽ വിലയും വർദ്ധിക്കുന്നത് ചരക്ക് നീക്കത്തെ ബാധിക്കും. ഇത് കാനഡയിൽ വലിയ സാമ്പത്തിക മാന്ദ്യത്തിന് (Recession) കാരണമായേക്കാമെന്ന് വിദഗ്ധർ ഭയപ്പെടുന്നു.
യാത്രക്കാർക്കുള്ള നിർദ്ദേശം
ഏഷ്യ, പടിഞ്ഞാറൻ യൂറോപ്പ് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ ഇന്ധന ലഭ്യത കുറഞ്ഞ രാജ്യങ്ങളാണെങ്കിൽ ബദൽ യാത്രാ ക്രമീകരണങ്ങൾ കൂടി ആലോചിക്കണമെന്ന് മക്ഗിൽ സർവകലാശാലയിലെ ഏവിയേഷൻ ലക്ചറർ ജോൺ ഗ്രേഡെക് നിർദ്ദേശിക്കുന്നു. വരും മാസങ്ങളിൽ വ്യോമയാന മേഖലയിൽ വലിയ മാറ്റങ്ങൾക്കും ചില കമ്പനികളുടെ തകർച്ചയ്ക്കും ഈ ഇന്ധന പ്രതിസന്ധി കാരണമായേക്കാം.
