വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ഇറാനെതിരെ കനത്ത സൈനിക നടപടിയുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. 48 മണിക്കൂര്‍ സമയപരിധിക്കുള്ളില്‍ ഇറാന്‍ വഴങ്ങാത്ത പക്ഷം ബുധനാഴ്ച പുലര്‍ച്ചെ മുതല്‍ രാജ്യം ‘നരകതുല്യമായ’ ആക്രമണങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വരുമെന്നാണ് വൈറ്റ് ഹൗസ് നല്‍കുന്ന താക്കീത്. ഇറാന്റെ വൈദ്യുതി നിലയങ്ങള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെ ആഞ്ഞടിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
ട്രംപിന്റെ ഭീഷണിക്ക് കടുത്ത ഭാഷയിലാണ് ഇറാന്‍ മറുപടി നല്‍കിയത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വാക്കുകള്‍ കേട്ട് ഇറാനെ ആക്രമിക്കാന്‍ മുതിര്‍ന്നാല്‍ അത് മേഖലയെയാകെ തകര്‍ക്കുന്ന യുദ്ധത്തിന് കാരണമാകുമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കി. ഇതിനിടെ, ഇസ്രായേലിലെ ഹൈഫയിലുണ്ടായ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഒരു കെട്ടിടം തകരുകയും നാല് പേരെ കാണാതാവുകയും ചെയ്തു. ഒരു പൈലറ്റിനെ രക്ഷിക്കാനുള്ള യുഎസ് ദൗത്യത്തിനിടെ തങ്ങള്‍ രണ്ട് യുഎസ് വിമാനങ്ങളും രണ്ട് ഹെലികോപ്റ്ററുകളും വെടിവെച്ചിട്ടതായും ഇറാന്‍ അവകാശപ്പെട്ടു.

പശ്ചിമേഷ്യയിലെ സംഘര്‍ഷം ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെയും ബാധിച്ചിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്കിലെ തടസ്സം കാരണം മൊത്തം ഇറക്കുമതിയില്‍ 15 ശതമാനം കുറവുണ്ടായെങ്കിലും റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ 90 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. ഇറാനില്‍ നിന്ന് കൂടുതല്‍ എല്‍പിജി എത്തിക്കാനുള്ള നീക്കങ്ങള്‍ ഇന്ത്യ തുടരുകയാണ്. ഇതിനോടകം ‘ഗ്രീന്‍ ആശ’ എന്ന എല്‍പിജി ടാങ്കര്‍ ഹോര്‍മുസ് കടന്നതായാണ് റിപ്പോര്‍ട്ട്. അതേസമയം, വിപണിയിലെ പ്രതിസന്ധി പരിഹരിക്കാന്‍ എണ്ണ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ എട്ട് ഒപെക് രാജ്യങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്.
