ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിധിയില്‍ പുനഃപരിശോധന ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജികളില്‍ സുപ്രീംകോടതി ഇന്ന് മുതല്‍ വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഒന്‍പതംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മൗലികാവകാശങ്ങളും മതസ്വാതന്ത്ര്യവും തമ്മിലുള്ള സങ്കീര്‍ണ്ണമായ നിയമപ്രശ്‌നങ്ങളാകും കോടതി പ്രധാനമായും പരിശോധിക്കുക.
കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കുന്ന ഇന്നുതന്നെ ശബരിമല കേസ് കോടതി പരിഗണനയ്ക്ക് വരുന്നു എന്നത് രാഷ്ട്രീയമായും ഏറെ ശ്രദ്ധേയമാണ്. ഇന്നു മുതല്‍ മൂന്ന് ദിവസമാണ് ആദ്യഘട്ട വാദം നടക്കുക. 2018-ലെ വിധിയെ എതിര്‍ക്കുന്നവരുടെ വാദങ്ങളാണ് ആദ്യഘട്ടത്തില്‍ കോടതി കേള്‍ക്കുന്നത്. വിധിയെ അനുകൂലിക്കുന്നവരുടെ വാദം ഏപ്രില്‍ 14 മുതല്‍ 16 വരെ നടക്കും.

വിധി പുനഃപരിശോധിക്കണമെന്ന നിലപാടുള്ളവരുടെ പട്ടികയില്‍ തങ്ങളെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ കോടതിക്ക് കത്ത് നല്‍കിയിരുന്നു. ശബരിമല വിഷയം കോടതി തീരുമാനിക്കേണ്ട ഒന്നല്ലെന്നും, മതപണ്ഡിതരുടെ അഭിപ്രായം കൂടി കണക്കിലെടുക്കണമെന്നുമാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാട്. യുവതീ പ്രവേശനത്തെ നേരിട്ട് അനുകൂലിക്കുകയോ എതിര്‍ക്കുകയോ ചെയ്യാത്ത രീതിയിലാണ് സംസ്ഥാനം വാദങ്ങള്‍ സമര്‍പ്പിച്ചിരിക്കുന്നത്. നിലവില്‍ 53 കക്ഷികള്‍ വിധിക്കെതിരായും 12 കക്ഷികള്‍ വിധിയെ അനുകൂലിച്ചും കോടതിയില്‍ വാദങ്ങള്‍ രേഖാമൂലം നല്‍കിയിട്ടുണ്ട്.
