ഇസ്ലാമാബാദ്: നീണ്ട കാലത്തെ സംഘർഷങ്ങൾക്കും ആശങ്കകൾക്കും വിരാമമിട്ടുകൊണ്ട് അമേരിക്കയും ഇറാനും തമ്മിലുള്ള നിർണ്ണായകമായ സമാധാന ചർച്ചകൾക്ക് പാകിസ്ഥാൻ ആതിഥേയത്വം വഹിക്കുന്നു. ഈ വാരാന്ത്യത്തിൽ നടക്കുന്ന ഉന്നതതല ചർച്ചകൾക്കായി പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ അഭൂതപൂർവമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തൽ സ്ഥിരമായ സമാധാന കരാറാക്കി മാറ്റുക എന്നതാണ് ഈ കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം. ചർച്ചകൾക്കായി എത്തുന്ന വിദേശ പ്രതിനിധികളുടെ സുരക്ഷ മുൻനിർത്തി ഇസ്ലാമാബാദിലും റാവൽപിണ്ടിയിലും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പ്രധാന റോഡുകൾ അടയ്ക്കുകയും റെഡ് സോൺ പൂർണ്ണമായും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാക്കുകയും ചെയ്തു. സുഗമമായ യാത്ര ഉറപ്പാക്കാൻ രണ്ട് ദിവസത്തെ പ്രാദേശിക അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. പ്രത്യേക ദൂതൻമാരായ സ്റ്റീവ് വിറ്റ്കോഫും ജാരെഡ് കുഷ്നറും സംഘത്തിലുണ്ടാകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. നിലവിലെ സാഹചര്യങ്ങളിൽ ചില സംശയങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, ഇറാൻ നിർദ്ദേശിച്ച 10 പോയിന്റുകളുടെ അടിസ്ഥാനത്തിൽ ചർച്ചകൾക്കായി തങ്ങളുടെ പ്രതിനിധി സംഘം എത്തുമെന്ന് പാകിസ്ഥാനിലെ ഇറാൻ അംബാസഡർ റെസ അമിരി മൊഗദം അറിയിച്ചു. ലെബനനിലെ ഇസ്രായേൽ ആക്രമണങ്ങൾ വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്ന് ഇറാൻ ആരോപിക്കുന്നത് ചർച്ചകളുടെ അന്തരീക്ഷത്തിൽ നേരിയ ആശങ്കയുണ്ടാക്കുന്നുണ്ട്.
അമേരിക്കൻ സംഘത്തിന് അതിതീവ്ര സുരക്ഷ നൽകുമെന്ന് പാകിസ്ഥാൻ ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്വി ഉറപ്പുനൽകി. മുപ്പതംഗ അമേരിക്കൻ മുൻകൂർ സംഘം ഇതിനകം തന്നെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ ഇസ്ലാമാബാദിൽ എത്തിയിട്ടുണ്ട്. ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഈ സമാധാന നീക്കം പശ്ചിമേഷ്യയിലെ യുദ്ധഭീതി അകറ്റാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
