ന്യൂഡൽഹി: ലെബനനിൽ ഇസ്രായേൽ നടത്തുന്ന ബോംബാക്രമണങ്ങളിൽ വൻതോതിൽ സാധാരണക്കാർ കൊല്ലപ്പെടുന്നതിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. ബുധനാഴ്ച മാത്രം 303 പേർ കൊല്ലപ്പെട്ട സംഭവത്തെ അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നത് എന്നാണ് വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചത്. ഇസ്രായേലിന്റെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും, പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇന്ത്യ നടത്തുന്ന അപൂർവ്വവും ശക്തവുമായ വിമർശനമാണിത്. കഴിഞ്ഞ ഒരു മാസമായി തുടരുന്ന ഇസ്രായേൽ ആക്രമണങ്ങളിൽ ലെബനനിൽ ഇതുവരെ 1,800 പേർ കൊല്ലപ്പെടുകയും 5,873 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇതിൽ ബുധനാഴ്ച നടന്ന ആക്രമണം 1990-ലെ ആഭ്യന്തരയുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ കൂട്ടക്കുരുതിയായാണ് കണക്കാക്കപ്പെടുന്നത്. അന്താരാഷ്ട്ര നിയമങ്ങളും രാജ്യങ്ങളുടെ പരമാധികാരവും മാനിക്കപ്പെടണമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.

സാധാരണക്കാരുടെ സംരക്ഷണത്തിനാണ് മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുന്നതും മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കുന്നതും അത്യാവശ്യമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ലെബനനിലെ സമാധാനത്തിനും സുരക്ഷയ്ക്കുമായി പ്രവർത്തിക്കുന്ന ഐക്യ രാഷ്ട്ര സഭയുടെ ഇടക്കാല സേനയായ യുണിഫിലിലേക്ക് (UNIFIL) സൈന്യത്തെ നൽകുന്ന ഒരു രാജ്യം എന്ന നിലയിൽ, നിലവിലെ സംഭവവികാസങ്ങൾ വളരെ അസ്വസ്ഥതയു ണ്ടാക്കുന്നതാണെന്ന് രൺധീർ ജയ്സ്വാൾ പറഞ്ഞു. മേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും ലെബനനിലെ ഇന്ത്യൻ എംബസി അവിടുത്തെ ഇന്ത്യൻ സമൂഹവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
