ഓട്ടവ: കാനഡയിൽ 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന നിർണ്ണായക പ്രമേയം പാസാക്കി ഭരണകക്ഷിയായ ലിബറൽ പാർട്ടി. മൺട്രിയോളിൽ ശനിയാഴ്ച നടന്ന പാർട്ടിയുടെ ദേശീയ കൺവെൻഷനിലാണ് പ്രതിനിധികൾ ഈ തീരുമാനമെടുത്തത്. പ്രായപരിധി നടപ്പിലാക്കാനും അത് ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താനുമുള്ള പൂർണ്ണ ഉത്തരവാദിത്തം സോഷ്യൽ മീഡിയ കമ്പനികൾക്കായിരിക്കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നത്.
സോഷ്യൽ മീഡിയയുടെ അമിതമായ ഉപയോഗം കാനഡയിലെ കുട്ടികളുടെ മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നുവെന്ന് കെബെക്ക് എം.പി റേച്ചൽ ബെൻഡായൻ ചൂണ്ടിക്കാട്ടി. കുട്ടികളെ ഡിജിറ്റൽ ലോകത്തിന് അടിമകളാക്കുന്ന രീതിയിലുള്ള സാങ്കേതിക വിദ്യകൾ നിയന്ത്രിക്കാൻ കമ്പനികൾ കൂടുതൽ ശ്രദ്ധാലുക്കളാകണമെന്ന് അവർ പറഞ്ഞു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ കമ്പനികൾക്ക് മേൽ കൂടുതൽ ഉത്തരവാദിത്തം ഏർപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും അവർ കൂട്ടിച്ചേർത്തു.

ഈ വിഷയത്തിൽ രാജ്യത്ത് ഒരു തുറന്ന ചർച്ച ആവശ്യമാണെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി കഴിഞ്ഞ മാസം അഭിപ്രായപ്പെട്ടിരുന്നു. വിഷയത്തിൽ വ്യത്യസ്തമായ അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ടെന്നും അതിനാൽ ആഴത്തിലുള്ള പരിശോധന ആവശ്യമാണെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് കർശനമായ പ്രായപരിധി ഏർപ്പെടുത്തുന്ന നിയമം കഴിഞ്ഞ ഡിസംബറിൽ ഓസ്‌ട്രേലിയ നടപ്പിലാക്കിയിരുന്നു. ഈ മാതൃക പിന്തുടർന്ന് കാനഡയിലും നിയമനിർമ്മാണം വേണമെന്നാണ് ലിബറൽ പാർട്ടിക്കുള്ളിലെ പൊതുവികാരം.
