ടൊറന്റോ: ഒന്റാരിയോ ബജറ്റ് അവതരിപ്പിച്ച് ആഴ്ചകൾ പിന്നിടുമ്പോഴും വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് നിയന്ത്രിക്കാൻ നടപടികളുണ്ടാകാത്തതിൽ ഫോർഡ് സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കി ജനങ്ങൾ. ഇറാൻ യുദ്ധവും ആഗോള സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റത്തിന് കാരണമായെന്ന് സർക്കാർ സമ്മതിക്കുന്നുണ്ടെങ്കിലും, ജനങ്ങൾക്ക് നേരിട്ട് പണം ലഭിക്കുന്ന ആശ്വാസ നടപടികളൊന്നും പുതിയ ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. ഇത് സാധാരണക്കാരെ കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്.
വാടകയും ഭക്ഷണസാധനങ്ങളുടെ വിലയും വർദ്ധിക്കുന്നത് നിയന്ത്രിക്കാൻ സർക്കാർ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. വാടക നിയന്ത്രണ നിയമങ്ങൾ കർശനമാക്കണമെന്നും താഴ്ന്ന വരുമാനക്കാരെ സഹായിക്കാൻ പ്രത്യേക പാക്കേജുകൾ വേണമെന്നും സാമൂഹിക പ്രവർത്തകർ ആവശ്യപ്പെടുന്നു. ഭക്ഷ്യ സഹായ കേന്ദ്രങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന രേഖപ്പെടുത്തിയത് സംസ്ഥാനത്തെ ദാരിദ്ര്യം വർദ്ധിക്കുന്നതിന്റെ തെളിവായി ചൂണ്ടിക്കാണിക്കുന്നുണ്ട്.

മുമ്പ് പ്രഖ്യാപിച്ച ഇന്ധന നികുതി കുറയ്ക്കൽ പോലുള്ള നടപടികൾ ജനങ്ങൾക്ക് ഗുണകരമാണെന്നാണ് സർക്കാരിന്റെ വാദം. എന്നാൽ, ജനങ്ങളുടെ പ്രതിഷേധം തണുപ്പിക്കാൻ വരാനിരിക്കുന്ന സാമ്പത്തിക പ്രസ്താവനകളിൽ പുതിയ പ്രഖ്യാപനങ്ങൾ നടത്താൻ സർക്കാർ നിർബന്ധിതരായേക്കും. നിലവിലെ സാഹചര്യത്തിൽ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ കണ്ടില്ലെന്ന് നടിക്കുന്നത് സർക്കാരിന് വലിയ രാഷ്ട്രീയ വെല്ലുവിളിയായി മാറാനാണ് സാധ്യത.
