ബീജിങ്: ചൈനയുടേയും ഇറാന്റെയും ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന് യുഎസിന് കർശന മുന്നറിയിപ്പുമായി ചൈന രംഗത്ത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫ് ഭീഷണികളെ തള്ളിക്കളഞ്ഞാണ് ചൈന ഈ പരസ്യ പ്രസ്താവന നടത്തിയത്. ഹോർമുസ് കടലിടുക്കിൽ ഉപരോധം ഏർപ്പെടുത്താനുള്ള ട്രംപിന്റെ നീക്കം തങ്ങളുടെ വ്യാപാര ഊർജ്ജ കരാറുകളെ ബാധിക്കരുതെന്ന് ചൈനീസ് പ്രതിരോധ മന്ത്രി ഡോങ് ജുൻ വ്യക്തമാക്കി.
പാക്കിസ്ഥാനിൽ വച്ച് നടന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായത്. ഇതിനു പിന്നാലെയാണ് ട്രംപ് ഇറാൻ തുറമുഖങ്ങൾക്ക് മേൽ കടുത്ത ഉപരോധം ഏർപ്പെടുത്താൻ തീരുമാനിച്ചത്. ഇത് ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഉയരുന്നതിനും കാരണമായി. ഇറാൻ ചൈനയ്ക്ക് സഹായം നൽകുന്നത് പിടിക്കപ്പെട്ടാൽ ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 50% തീരുവ ചുമത്തുമെന്ന് ഭീഷണി മുഴക്കിയിരുന്നെങ്കിലും തങ്ങളുടെ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്ക് തുറന്ന് തന്നെ കിടക്കുമെന്നും അത് ഇറാന്റെ നിയന്ത്രണത്തിലാണെന്നും ചൈന തിരിച്ചടിച്ചു.

ഇറാനിലെ ആണവനിലയങ്ങൾ തകർക്കുമെന്ന ട്രംപിന്റെ ഭീഷണിയും ചൈനയുടെ ശക്തമായ ഇടപെടലും യുദ്ധസമാനമായ സാഹചര്യത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. വരുംദിവസങ്ങളിൽ അമേരിക്കയുടെ പ്രതികരണം എന്താകുമെന്ന ആശങ്കയിലാണ് ലോകരാഷ്ട്രങ്ങൾ.
