വാഷിംങ്ടൺ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്നെ യേശുക്രിസ്തുവിനോട് ഉപമിക്കുന്ന രീതിയിലുള്ള എഐ ചിത്രം സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്തു. ആശുപത്രിയിൽ കിടക്കുന്ന ഒരു രോഗിയെ ട്രംപ് അത്ഭുതകരമായി സുഖപ്പെടുത്തുന്ന രീതിയിലുള്ള ചിത്രമാണ് അദ്ദേഹം ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ചത്. ഇത് മതപരമായ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന വ്യാപകമായ പരാതിയെത്തുടർന്നാണ് നടപടി. വെള്ള വസ്ത്രം ധരിച്ച ട്രംപ് രോഗിയുടെ നെറ്റിയിൽ കൈവെച്ച് പ്രാർത്ഥിക്കുന്നതും അദ്ദേഹത്തിന്റെ വിരലുകളിൽ നിന്ന് പ്രകാശം പുറപ്പെടുന്നതും ചിത്രത്തിൽ ഉണ്ടായിരുന്നു. പശ്ചാത്തലത്തിൽ അമേരിക്കൻ പതാകയും സ്റ്റാച്യൂ ഓഫ് ലിബർട്ടിയും ദൃശ്യമായിരുന്നു. റിപ്പബ്ലിക്കൻ പാർട്ടിയിലെ തീവ്ര വലതുപക്ഷക്കാരും ക്രൈസ്തവ സംഘടനകളും ഇതിനെതിരെ രംഗത്തെത്തി. ട്രംപിന്റെ കടുത്ത അനുയായികൾ പോലും ഇത് ദൈവനിന്ദ എന്ന വിമർശനമുയർത്തി.

ഇറാനിലെ യുഎസ്-ഇസ്രായേൽ സൈനിക നടപടിയെ വിമർശിച്ച ലിയോ പതിനാലാമൻ മാർപ്പാപ്പയെ ട്രംപ് രൂക്ഷമായി വിമർശിച്ചിരുന്നു. ഈ വിവാദം നിലനിൽക്കെയാണ് യേശുവിനോട് സാമ്യമുള്ള ചിത്രം അദ്ദേഹം പോസ്റ്റ് ചെയ്തത്. മാർജറി ടെയ്ലർ ഗ്രീൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ നടപടിയെ രൂക്ഷമായി വിമർശിച്ചിരുന്നു. ചിത്രം നീക്കം ചെയ്തതിനെക്കുറിച്ച് വൈറ്റ് ഹൗസ് ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇറാനിലെ സംഘർഷം തുടരുന്ന സാഹചര്യത്തിൽ, ഈ പുതിയ വിവാദം ട്രംപ് ഭരണകൂടത്തിന് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.
