ടൊറന്റോ: വിവാദങ്ങൾക്കും കടുത്ത ജനരോഷത്തിനും ഒടുവിൽ, താൻ വാങ്ങിയ സ്വകാര്യ ജെറ്റ് വിമാനം അതേ വിലയ്ക്ക് വിറ്റഴിച്ചതായി ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡ്. 28.9 മില്യൺ ഡോളർ മുടക്കി വാങ്ങിയ വിമാനം, അതേ തുകയ്ക്ക് തന്നെ നിർമ്മാതാക്കളായ ബോംബാർഡിയർക്ക് തിരികെ നൽകിയതായി ബുധനാഴ്ച ടൊറന്റോയിൽ നടന്ന ഒരു പരിപാടിക്കിടെ അദ്ദേഹം പ്രഖ്യാപിച്ചു. വിമാനം വിൽക്കുമെന്ന് ഫോർഡിന്റെ ഓഫീസ് പ്രഖ്യാപിച്ച് ദിവസങ്ങൾക്കുള്ളിലാണ് ഈ നടപടി.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ പ്രവിശ്യ കടന്നുപോകുന്ന സാഹചര്യത്തിൽ, ഇത്രയും വലിയ തുക മുടക്കി ആഡംബര വിമാനം വാങ്ങിയ സർക്കാരിന്റെ നടപടിക്കെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. ജനങ്ങളുടെ അവസ്ഥയോട് ഒട്ടും പൊരുത്തപ്പെടാത്ത തീരുമാനമാണിതെന്ന് പ്രതിപക്ഷവും പൊതുജനങ്ങളും വിമർശിച്ചിരുന്നു. ജെറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട് ഇതുവരെ പ്രവിശ്യയ്ക്ക് ഉണ്ടായ അധിക ചെലവുകളെക്കുറിച്ചുള്ള വിവരങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ല.

ഈ വിഷയത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് മാരിറ്റ് സ്റ്റൈൽസ് ശക്തമായ നിലപാടുമായി രംഗത്തെത്തിയിട്ടുണ്ട്. ജെറ്റ് വാങ്ങുന്നതിനും വിൽക്കുന്നതിനുമായി ഉണ്ടായ അധിക ചെലവുകൾ ഡഗ് ഫോർഡ് തന്നെ വ്യക്തിപരമായി തിരിച്ചടയ്ക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ഈ വിമാനം തനിക്ക് ആവശ്യമായിരുന്നുവെന്നും, എന്നാൽ ജനങ്ങളുടെ എതിർപ്പ് ശക്തമായി ഉയർന്ന സാഹചര്യത്തിലാണ് അത് വിൽക്കാൻ തീരുമാനിച്ചതെന്നും ഡഗ് ഫോർഡ് നേരത്തെ പ്രതികരിച്ചിരുന്നു.
