ഓട്ടവ: കാനഡയിൽ ജൂതവിരുദ്ധ വികാരം രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയെന്ന് മനുഷ്യാവകാശ സംഘടനയായ B’Nai Brith Canada പുറത്തുവിട്ട റിപ്പോർട്ട്. 2023 ഒക്ടോബറിലെ ഹമാസ്-ഇസ്രയേൽ സംഘർഷത്തിന് ശേഷം കാനഡയിലുടനീളം ജൂതവിരുദ്ധ സംഭവങ്ങൾ വർധിച്ചുവരികയാണെന്ന് സംഘടനയുടെ പുതിയ വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു. 1982-ൽ ഇത്തരം സംഭവങ്ങൾ രേഖപ്പെടുത്താൻ തുടങ്ങിയതിനുശേഷം ജൂതസമൂഹം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണിതെന്ന് B’Nai Brith Canada റിസർച്ച് ആൻഡ് അഡ്വക്കസി ഡയറക്ടർ റിച്ചാർഡ് റോബർട്ട്സൺ പറഞ്ഞു.
കഴിഞ്ഞ ആറ് വർഷമായി കാനഡയിൽ വിദ്വേഷ കുറ്റകൃത്യങ്ങൾ തുടർച്ചയായി വർധിച്ചുവരികയാണെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. ജൂത-മുസ്ലിം വിഭാഗങ്ങളാണ് ഇത്തരം വിദ്വേഷ ആക്രമണങ്ങൾക്ക് ഏറ്റവും കൂടുതൽ ഇരയാകുന്നത്. തങ്ങളുടെ നിയമ സഹായ ക്ലിനിക്കുകളിൽ മുസ്ലിം വിരുദ്ധ വിദ്വേഷവുമായി ബന്ധപ്പെട്ട കേസുകളിൽ പത്തിരട്ടി വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് നാഷണൽ കൗൺസിൽ ഓഫ് കനേഡിയൻ മുസ്ലിംസ് സിഇഒ സ്റ്റീഫൻ ബ്രൗൺ ചൂണ്ടിക്കാട്ടി. ആരാധനാലയങ്ങൾക്ക് പുറമെ തെരുവുകളിലും പൊതുസ്ഥലങ്ങളിലും വിദ്വേഷം വ്യാപകമാകുന്നത് കാനഡയിൽ വലിയ സാമൂഹിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

ഈ സാഹചര്യത്തെ നേരിടാൻ കനേഡിയൻ ഫെഡറൽ സർക്കാർ ‘കോംബാറ്റിങ് ഹേറ്റ് ആക്ട്’ (Bill C-9) എന്ന പുതിയ നിയമനിർമ്മാണത്തിന് തുടക്കമിട്ടിട്ടുണ്ട്. വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ സഹായിക്കുന്ന ഈ ബിൽ ഹൗസ് ഓഫ് കോമൺസിൽ പാസായി നിലവിൽ സെനറ്റിന്റെ പരിഗണനയിലാണ്. ഇസ്രയേൽ സർക്കാരിന്റെ നയങ്ങളെ വിമർശിക്കുന്നത് ജൂതവിരുദ്ധമല്ലെങ്കിലും, രാഷ്ട്രീയ നിലപാടുകളുടെ പേരിൽ വിദ്വേഷം പ്രചരിപ്പിക്കുന്നത് അനുവദിക്കാനാവില്ലെന്നും ബിനായ് ബ്രിത്ത് കാനഡ കർശനമായി വ്യക്തമാക്കി. രാജ്യത്തെ ജൂതസമൂഹം നേരിടുന്ന ഈ പ്രതിസന്ധിക്ക് അടിയന്തരമായ പരിഹാരം കാണണമെന്നാണ് സംഘടനയുടെ ആവശ്യം.
